ബെംഗളൂരു: കർണാടക, തമിഴ്‌നാട്, തെലങ്കാന എന്നീ മൂന്ന് സംസ്ഥാനങ്ങളിലായി നാല് വോട്ടർ തിരിച്ചറിയൽ കാർഡുകൾ കൈവശം വെച്ചെന്ന കേസിൽ പ്രമുഖ നടൻ പ്രകാശ് രാജിനെതിരെ ബെംഗളൂരു മജിസ്‌ട്രേറ്റ് കോടതി ജാമ്യമില്ലാ വാറന്റ് (NBW) പുറപ്പെടുവിച്ചു. കോടതി തുടർച്ചയായി മൂന്ന് തവണ സമൻസ് അയച്ചിട്ടും അദ്ദേഹം ഹാജരാകാതിരുന്നതിനെ തുടർന്നാണ് കോടതിയുടെ ഈ കർശന നടപടി. കോടതി ഉത്തരവുകൾ മനഃപൂർവ്വം അവഗണിച്ചതായി വിലയിരുത്തിയാണ് ജഡ്ജി വാറന്റ് പുറപ്പെടുവിച്ചത്.
ബെംഗളൂരുവിലെ ശാന്തിനഗർ, തെലങ്കാനയിലെ സെരിലിംഗംപള്ളി, തമിഴ്നാട്ടിലെ വേളാച്ചേരി എന്നിവിടങ്ങളിലായി പ്രകാശ് രാജിന് വോട്ടർ ഐഡികളുണ്ടെന്ന് ചൂണ്ടിക്കാട്ടി ശേഷാദ്രിപുരം സ്വദേശിയായ അഡ്വക്കേറ്റ് കെ. ദിലീപ് കുമാറാണ് കോടതിയിൽ സ്വകാര്യ ഹർജി ഫയൽ ചെയ്തത്. ഇതിൽ തമിഴ്‌നാട്ടിലെ വേളാച്ചേരിയിൽ മാത്രം അദ്ദേഹത്തിന് രണ്ട് വോട്ടുകളുണ്ടെന്നും പരാതിയിൽ ആരോപിക്കുന്നു. ഇന്ത്യൻ തെരഞ്ഞെടുപ്പ് നിയമപ്രകാരം ഒരു പൗരന് രാജ്യത്ത് ഒരിടത്ത് മാത്രമേ വോട്ടർ പട്ടികയിൽ പേര് ചേർക്കാനും തിരിച്ചറിയൽ കാർഡ് കൈവശം വെക്കാനും നിയമപരമായ അനുവാദമുള്ളൂ.
നേരത്തെ ഈ വിഷയത്തിൽ ഹർജിക്കാരൻ ഹലാസൂരു ഗേറ്റ് പൊലീസ് സ്റ്റേഷനിലും സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി നൽകിയിരുന്നു. എന്നാൽ അധികൃതരുടെ ഭാഗത്തുനിന്ന് കൃത്യമായ നടപടികൾ ഉണ്ടാകാത്തതിനെ തുടർന്നാണ് അദ്ദേഹം ബെംഗളൂരു കോടതിയെ സമീപിച്ചത്. കേസ് ഫയലിൽ സ്വീകരിച്ച കോടതി പ്രകാശ് രാജിന് രണ്ട് തവണ സമൻസ് അയച്ചിരുന്നെങ്കിലും അത് കൈപ്പറ്റിയിട്ടും അദ്ദേഹം കോടതി മുൻപാകെ ഹാജരാകാൻ തയ്യാറായിരുന്നില്ല.
അതേസമയം, പ്രകാശ് രാജ് അടുത്തിടെ ധർമസ്ഥല വിവാദവുമായി ബന്ധപ്പെട്ട് ബെംഗളൂരുവിൽ വാർത്താസമ്മേളനം നടത്തിയപ്പോൾ പൊലീസ് അദ്ദേഹത്തിന് വൻ സുരക്ഷ ഒരുക്കിയിരുന്നു. കയ്യിൽ സമൻസുള്ളപ്പോഴും പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട താരത്തിന് അത് കൈമാറാൻ പൊലീസ് തയ്യാറാകാത്തതിനെതിരെ വലിയ രീതിയിലുള്ള ആക്ഷേപങ്ങളും നിയമവൃത്തങ്ങളിൽ നിന്ന് ഇപ്പോൾ ഉയരുന്നുണ്ട്. കോടതി നിലപാട് കടുപ്പിച്ചതോടെ പ്രകാശ് രാജിന്റെ വരും ദിവസങ്ങളിലെ നിയമനടപടികൾ ഏറെ നിർണ്ണായകമാകും.
4 voter IDs in three states; Non-bailable warrant issued against actor Prakash Raj
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




