ലഖ്നൗ: ഉത്തർപ്രദേശിലെ ലഖ്നൗവിൽ പ്രവർത്തിക്കുന്ന കോച്ചിങ് സെന്ററിലുണ്ടായ വൻ തീപിടിത്തത്തിൽ 14 പേർ മരണപ്പെട്ടു. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ അലിഗഞ്ച് പ്രദേശത്തെ മൂന്ന് നില കെട്ടിടത്തിലാണ് അപകടമുണ്ടായത്. കെട്ടിടത്തിനുള്ളിൽ തീയും പുകയും പടർന്നതിനെ തുടർന്ന് ചില വിദ്യാർത്ഥികൾ മുകളിൽ നിന്ന് താഴേക്ക് ചാടിയാണ് രക്ഷപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ നാല് വിദ്യാർത്ഥികൾ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. 14 പേരുടെ മരണം സ്ഥിരീകരിച്ചതായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പതക് അറിയിച്ചു.
താഴത്തെ നിലയിൽ പെറ്റ് ഷോപ്പും മുകളിലത്തെ നിലകളിൽ ആനിമേഷൻ-ഗെയിമിംഗ് കേന്ദ്രവും കോച്ചിങ് സെന്ററും പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. അപകടവിവരമറിഞ്ഞ് അഗ്നിശമന സേന, പൊലീസ്, എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ്, സിവിൽ ഡിഫൻസ് സംഘങ്ങൾ ഉടൻ തന്നെ സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം നടത്തി. സുരക്ഷാസേന യഥാസമയം ഇടപെട്ട് ബാക്കിയുള്ളവരെ പുറത്തെത്തിച്ചതിനാലാണ് വലിയൊരു വലിയൊരു ദുരന്തം ഒഴിവാക്കാനായത്. അപകടത്തിൽ മരിച്ചവർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്നിവർ അനുശോചനം രേഖപ്പെടുത്തി.
അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംസ്ഥാന ഡി.ജി.പിയും അഡീഷണൽ ചീഫ് സെക്രട്ടറിയും ചേർന്നാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുക. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Massive fire breaks out at coaching centre in Lucknow; 14 dead, four injured





