ന്യൂഡൽഹി: ഡൽഹിയിലെ ഷാഹ്ദാര റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ കയറുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് സഹയാത്രക്കാരുടെ മർദ്ദനമേറ്റ് യുവാവ് മരിച്ചു. ഉത്തർപ്രദേശിലെ ബാഗ്പത് സ്വദേശിയായ പങ്കജ് ധാമയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെ ആറു മണിയോടെ ഷാഹ്ദാര സ്റ്റേഷനിലെ മൂന്നാം നമ്പർ പ്ലാറ്റ്‌ഫോമിലായിരുന്നു സംഭവം. ആക്രമണം തടയുന്നതിലും പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കുന്നതിലും റെയിൽവേ സംരക്ഷണ സേനയ്ക്ക് (ആർപിഎഫ്) ഗുരുതരമായ വീഴ്ച സംഭവിച്ചതായി ആരോപിച്ച് പ്രതിഷേധം ശക്തമായിട്ടുണ്ട്.
ഹരിദ്വാറിലേക്ക് പോകുന്ന യോഗ എക്‌സ്പ്രസ് സ്റ്റേഷനിലെത്തിയപ്പോൾ ജനറൽ കമ്പാർട്ടുമെന്റിൽ കയറാൻ യാത്രക്കാർക്കിടയിൽ തിരക്കും തർക്കവുമുണ്ടായി. ഇതിനിടയിൽ പങ്കജ് ധാമയും മറ്റ് ചില യാത്രക്കാരുമായി വാക്കുതർക്കത്തിലേർപ്പെട്ടു. കമ്പാർട്ടുമെന്റിന്റെ ഗേറ്റിൽ വെച്ചുണ്ടായ തർക്കം പെട്ടെന്ന് അക്രമത്തിൽ കലാശിക്കുകയായിരുന്നു. പ്രകോപിതരായ ഒരു സംഘം യാത്രക്കാർ പങ്കജിനെ പ്ലാറ്റ്‌ഫോമിലേക്ക് തള്ളിയിട്ട് ക്രൂരമായി മർദ്ദിച്ചു. സംഭവസ്ഥലത്തുണ്ടായിരുന്ന ആർപിഎഫ് ഉദ്യോഗസ്ഥർ ഇടപെട്ട് അക്രമികളിൽ നിന്ന് പങ്കജിനെ മാറ്റിയെങ്കിലും, അദ്ദേഹത്തെ പ്ലാറ്റ്‌ഫോമിലെ തറയിൽ തന്നെ കിടത്തുകയാണ് ചെയ്തത്. കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകാതിരുന്നതാണ് മരണത്തിന് കാരണമായതെന്ന് ആക്ഷേപമുണ്ട്.
മർദ്ദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സുരക്ഷാ വീഴ്ച പുറത്തുവന്നത്. സംഭവത്തിൽ ഓൾഡ് ഡൽഹി റെയിൽവേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പങ്കജിന് ഏറ്റ ഗുരുതരമായ ആന്തരിക പരിക്കുകളാണ് മരണകാരണമെന്ന് ജിടിബി ആശുപത്രി അധികൃതർ അറിയിച്ചു. റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും പ്രചരിക്കുന്ന വീഡിയോകളും പരിശോധിച്ച് അക്രമികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസെന്ന് ന്യൂഡൽഹി റെയിൽവേ ഡിസിപി സച്ചിൻ ശർമ്മ വ്യക്തമാക്കി.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Argument over boarding a train in Delhi; Youth beaten to death by fellow passengers





