മുംബൈ: 2008-ലെ ഐപിഎൽ ‘സ്ലാപ്പ് ഗേറ്റ്’ വിവാദം വീണ്ടും സജീവ ചർച്ചയാക്കി മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്ത്. ഒരു പരിപാടിക്കിടെ ഹർഭജൻ സിങ്ങിനെ ബോക്സിങ് റിങ്ങിലേക്ക് നേരിട്ട് വെല്ലുവിളിച്ചതോടെയാണ് സംഭവം വാർത്തകളിൽ നിറഞ്ഞത്.ഇരുവരും ബോക്സിങ് ഡ്രസ്സിൽ നിൽക്കുന്ന ചിത്രം സ്ക്രീനിൽ കണ്ടപ്പോൾ, ഇതൊരു അഭിനയമല്ലെന്നും കാര്യങ്ങൾ തീർക്കാൻ താൻ തയ്യാറാണെന്നും ശ്രീശാന്ത് വ്യക്തമാക്കി.

“നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ എന്നോടൊപ്പം റിങ്ങിലേക്ക് വരൂ. ഇതൊരു തുറന്ന വെല്ലുവിളിയാണ് ഭാജി. നമുക്കിടയിൽ ഇത്രയധികം പ്രശ്നങ്ങളുണ്ടെങ്കിൽ അത് നമുക്ക് റിങ്ങിൽ വെച്ച് തീർക്കാം. നിങ്ങൾക്ക് ആത്മാഭിമാനമുണ്ടെങ്കിൽ പരസ്യങ്ങൾ ചെയ്യുന്നത് നിർത്തി നേർക്കുനേർ വരിക. എല്ലാ മലയാളികൾക്കും സർദാർമാർക്കും വേണ്ടി ദയവായി വരൂ, ഞാൻ കാത്തിരിക്കുന്നു.”
2008 ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ്-കിങ്സ് ഇലവൻ പഞ്ചാബ് മത്സരത്തിന് ശേഷം ഹർഭജൻ സിങ് ശ്രീശാന്തിന്റെ മുഖത്തടിച്ചതായിരുന്നു അന്ന് വിവാദമായത്. പിന്നീട് ഇരുവരും സൗഹൃദത്തിലായെങ്കിലും, സ്ലാപ്പ് ഗേറ്റ് വിവാദത്തെ ആസ്പദമാക്കി ഹർഭജൻ സിങ് അഭിനയിച്ച ഒരു പരസ്യം ശ്രീശാന്തിനെ ചൊടിപ്പിച്ചു. ആ പരസ്യത്തിൽ സംഭവത്തെ നിസ്സാരവത്കരിച്ചുവെന്ന് ആരോപിച്ച് ഹർഭജനുമായുള്ള സൗഹൃദം അവസാനിപ്പിച്ച ശ്രീശാന്ത്, താരത്തെ ബ്ലോക്ക് ചെയ്തിരുന്നു. ഈ പരസ്യത്തിലൂടെ ഹർഭജൻ ഒരു കോടി രൂപ സമ്പാദിച്ചെന്നും ശ്രീശാന്ത് ആരോപിച്ചു.നേരത്തെ നടന്ന സംഭവത്തിൽ താൻ ഖേദിക്കുന്നുവെന്ന് ഹർഭജൻ പലതവണ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, ഈ പുതിയ വെല്ലുവിളി ക്രിക്കറ്റ് ലോകത്തെ വീണ്ടും അമ്പരപ്പിച്ചിരിക്കുകയാണ്.
Sreesanth’s open challenge to Harbhajan Singh
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





