ബെയ്റൂട്ട്: ഫ്രാൻസിലെ വേഴ്സായിൽ വെച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇറാനും തമ്മിൽ ചരിത്രപരമായ സമാധാന ധാരണാപത്രം ഒപ്പുവെച്ചതിന് പിന്നാലെ, അത് പൂർണ്ണമായി തള്ളിക്കൊണ്ട് ഇസ്രായേൽ തെക്കൻ ലെബനനിൽ ശക്തമായ വ്യോമാക്രമണം നടത്തി. ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ കുറഞ്ഞത് 18 പേരെങ്കിലും കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തു. ഇറാനെതിരെയുള്ളതും ലബനൻ ഉൾപ്പെടെയുള്ള എല്ലാ യുദ്ധമുഖങ്ങളിലെയും സൈനിക നടപടികൾ പൂർണ്ണമായി അവസാനിപ്പിക്കാൻ അമേരിക്ക-ഇറാൻ ധാരണാപത്രം ആവശ്യപ്പെട്ടിരുന്ന സാഹചര്യത്തിലാണ് ഇസ്രായേലിന്റെ ഈ വലിയ ആക്രമണം. മേഖലയിലെ വിവിധ ഇടങ്ങളിൽ രാത്രി വൈകിയും ആരംഭിച്ച ഇസ്രായേൽ സൈന്യത്തിന്റെ ശക്തമായ ആക്രമണങ്ങൾ ഇപ്പോഴും തുടരുകയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
തെക്കൻ ലെബനനിലെ ഇറാന്റെ യുദ്ധമുഖത്തുള്ള ഹിസ്ബുള്ള തീവ്രവാദികളെയും അവരുടെ താവളങ്ങളെയുമാണ് തങ്ങൾ ലക്ഷ്യമിട്ടതെന്നാണ് ഇസ്രായേൽ സൈന്യത്തിന്റെ വിശദീകരണം. ഇറാൻ പിന്തുണയുള്ള ഈ സംഘം ആവർത്തിച്ച് വെടിനിർത്തൽ ലംഘിച്ചതിന് മറുപടിയായാണ് ആക്രമണമെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോട് ഇസ്രായേൽ വ്യക്തമാക്കി. അതേസമയം, ലെബനൻ, ഹിസ്ബുള്ള, ഇസ്രായേൽ എന്നിവയുൾപ്പെടെ എല്ലാ യുദ്ധമുഖങ്ങളിലും പൂർണ്ണമായ വെടിനിർത്തൽ അമേരിക്ക പ്രതീക്ഷിക്കുന്നുവെന്ന് കരാറിന് ശേഷം ട്രംപ് വ്യക്തമാക്കിയിരുന്നു. മിഡിൽ ഈസ്റ്റ് മേഖലയിലെ എല്ലാവരും ചർച്ചകൾ സുഗമമാക്കാൻ പ്രതിബദ്ധത പുലർത്തണമെന്ന് അദ്ദേഹം തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെ ആഹ്വാനം ചെയ്യുകയും ചെയ്തു.
തെക്കൻ ലെബനന്റെ ഉൾപ്രദേശങ്ങളിലേക്ക് നീങ്ങുകയെന്ന ലക്ഷ്യത്തോടെ ഇസ്രായേൽ നടത്തിയ നാലു ദിവസത്തെ സൈനിക നീക്കം തങ്ങൾ വിജയകരമായി തടഞ്ഞതായി ഹിസ്ബുള്ള അവകാശപ്പെട്ടു. ഇതിനിടയിലാണ് കെഫാർ തെബ്നിറ്റിന് സമീപവും സബാദിനിലും ഇസ്രായേലിന്റെ ഡ്രോൺ ആക്രണങ്ങൾ ഉണ്ടായത്. കെഫാർ തെബ്നിറ്റ് നഗരത്തിന് സമീപം ഇസ്രായേൽ ഡ്രോൺ കാറിലിടിച്ച് രണ്ടു പേരും സബാദിനിലുണ്ടായ ആക്രമണത്തിൽ ഒരാളും കൊല്ലപ്പെട്ടതായി ലെബനന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡ്രോണുകൾ, റോക്കറ്റുകൾ, പീരങ്കികൾ എന്നിവ ഉപയോഗിച്ച് തങ്ങളുടെ പോരാളികൾ ഇസ്രായേൽ സൈനികരെയും ടാങ്കുകളെയും പ്രതിരോധിച്ചതായും ഇസ്രായേൽ സൈന്യത്തിന്റെ മുന്നേറ്റം തടഞ്ഞതായും ഹിസ്ബുള്ള പ്രസ്താവനയിലൂടെ അറിയിച്ചു.
Israel rejects US-Iran peace deal; heavy airstrikes in Lebanon, 18 dead
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





