എഡ്‌മന്റൺ: കാനഡയിൽ നിന്ന് വേർപിരിയുന്നതുമായി ബന്ധപ്പെട്ട വിവാദ ഹർജി കോടതി തള്ളിയതിനെതിരെ ആൽബർട്ട സർക്കാർ അപ്പീൽ നൽകി. പ്രവിശ്യയെ കാനഡയിൽ നിന്ന് വേർപിരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി നിയമവിരുദ്ധമാണെന്ന് കണ്ടെത്തി കോടതി തള്ളിയിരുന്നു. പ്രീമിയർ ഡാനിയൽ സ്മിത്തിന്റെ സർക്കാർ ഈ വിധിയെ ജനാധിപത്യ വിരുദ്ധമെന്ന് വിശേഷിപ്പിച്ചാണ് അപ്പീലുമായി മുന്നോട്ട് പോകുന്നത്.
ഹർജി സ്വീകരിച്ച നടപടിയിൽ തദ്ദേശീയ ജനവിഭാഗങ്ങളുമായി ചർച്ച നടത്തിയില്ലെന്നും, പെറ്റീഷൻ നൽകിയത് നിയമപരമായ മാനദണ്ഡങ്ങൾ പാലിച്ചല്ലെന്നുമാണ് കോടതിയുടെ നിരീക്ഷണം. എന്നാൽ, ജഡ്ജി തന്റെ വിധിയിൽ പതിനാലോളം പിശകുകൾ വരുത്തിയെന്നാണ് സർക്കാർ അപ്പീലിൽ വാദിക്കുന്നത്. പെറ്റീഷൻ സമർപ്പിക്കുന്നത് തദ്ദേശീയരുമായി ചർച്ച ചെയ്യേണ്ട വിഷയമല്ലെന്നും, കോടതി ജനാധിപത്യപരമായ അവകാശങ്ങളെ വേണ്ടത്ര പരിഗണിച്ചില്ലെന്നും സർക്കാർ ആരോപിക്കുന്നു. ഏകദേശം മൂന്ന് ലക്ഷത്തിലധികം പേർ ഒപ്പുവെച്ച ഹർജിയാണിത്.
അതേസമയം, സർക്കാർ അപ്പീൽ നൽകിയ നടപടിയെ പ്രതിപക്ഷ നേതാവ് നഷീദ് നെൻഷി രൂക്ഷമായി വിമർശിച്ചു. നികുതിദായകരുടെ പണം ഉപയോഗിച്ച് ഇത്തരത്തിൽ അനാവശ്യമായ നിയമപോരാട്ടങ്ങൾ നടത്തുന്നതിനെതിരെയും അദ്ദേഹം രംഗത്തെത്തിയിട്ടുണ്ട്. ഒക്ടോബർ 19-ന് കാനഡയിൽ തുടരണോ വേണ്ടയോ എന്നതിനെക്കുറിച്ച് ജനഹിത പരിശോധന നടത്തുമെന്ന് പ്രീമിയർ സ്മിത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, കോടതി നടപടികൾ നീളുന്നതിനാൽ നിലവിൽ വേർപിരിയലിനെക്കുറിച്ചുള്ള നേരിട്ടുള്ള ചോദ്യം വോട്ടെടുപ്പിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.
Alberta files appeal on court decision to throw out separatist referendum petition
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla










