ഒട്ടാവ: കാനഡയിൽ ഇന്ത്യൻ പൗരന്മാർക്കിടയിൽ, പ്രത്യേകിച്ച് വിദ്യാർത്ഥികൾക്കിടയിൽ മുങ്ങിമരണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ടൊറന്റോയിലെ ഇന്ത്യൻ കോൺസുലേറ്റ് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. വേനൽക്കാലം ആരംഭിച്ചതോടെ ബീച്ചുകളിലേക്കും നദികളിലേക്കും സന്ദർശകരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ സുരക്ഷാ മുന്നറിയിപ്പുകളുമായി അധികൃതർ രംഗത്തെത്തിയത്.
ടൊറന്റോയിലെ ഇന്ത്യൻ കോൺസുലേറ്റ് അവരുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും ഫേസ്ബുക്ക് പേജിലൂടെയുമാണ് ഈ സുരക്ഷാ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. കാനഡയിൽ ഇന്ത്യൻ പൗരന്മാർ മുങ്ങിമരിക്കുന്നതുമായി ബന്ധപ്പെട്ട കേസുകളിൽ വലിയ വർധനവ് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഇത്തരമൊരു നടപടിയെന്ന് കോൺസുലേറ്റ് വ്യക്തമാക്കി. തടാകങ്ങൾ, നദികൾ, സമുദ്രതീരങ്ങൾ തുടങ്ങിയ ജലാശയങ്ങൾക്ക് സമീപം എത്തുമ്പോൾ അങ്ങേയറ്റം ജാഗ്രത പാലിക്കണമെന്നും സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പുവരുത്തണമെന്നുമാണ് പ്രധാന നിർദേശം. ഇതോടൊപ്പം തന്നെ, ജലാശയങ്ങളുമായി ബന്ധപ്പെട്ട സുരക്ഷാ നിർദേശങ്ങൾ കർശനമായി പിന്തുടരണമെന്നും കോൺസുലേറ്റ് ആവശ്യപ്പെടുന്നു.
അപരിചിതമായ ഇടങ്ങളിലോ സുരക്ഷിതമല്ലാത്ത ജലാശയങ്ങളിലോ ഇറങ്ങുന്നത് പൂർണമായും ഒഴിവാക്കാൻ ശ്രദ്ധിക്കണം. ഒപ്പം, ലൈഫ് ജാക്കറ്റുകൾ ധരിക്കാൻ നിർദേശമുള്ളതോ അല്ലെങ്കിൽ ആവശ്യകതയുള്ളതോ ആയ സാഹചര്യങ്ങളിൽ അവ ഉപയോഗിക്കാൻ മടിക്കരുതെന്നും നിർദേശത്തിൽ പറയുന്നു. അതേസമയം, ഇതുമായി ബന്ധപ്പെട്ട കൃത്യമായ മരണനിരക്കോ മറ്റ് സ്ഥിതിവിവരക്കണക്കുകളോ കോൺസുലേറ്റ് നിലവിൽ പുറത്തുവിട്ടിട്ടില്ല. ലോകമെമ്പാടും യുവാക്കളെയും കുട്ടികളെയും മുങ്ങിമരണം കാര്യമായി ബാധിക്കുന്നുണ്ടെന്നാണ് റോയൽ ലൈഫ് സേവിംഗ് സൊസൈറ്റിയുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കണക്കുകൾ പ്രകാരം 2021-ൽ കോമൺവെൽത്ത് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ മുങ്ങിമരണം റിപ്പോർട്ട് ചെയ്തത് ഇന്ത്യയിലാണ്, ഏകദേശം 54,682 പേർ. കാനഡയിൽ ഇതേ വർഷം 298 പേരാണ് ഇത്തരത്തിൽ മരണപ്പെട്ടത്. കാനഡയിലെ വേനൽക്കാലത്ത് ജലാശയങ്ങളിലെ വിനോദങ്ങൾക്കിടയിൽ ഇത്തരം ദൗർഭാഗ്യകരമായ സംഭവങ്ങൾ ഒഴിവാക്കാൻ മുൻകരുതലുകൾ അനിവാര്യമാണെന്ന് അധികൃതർ ആവർത്തിച്ച് ഓർമ്മിപ്പിക്കുന്നു.
Safety alert issued for Indian nationals after reported rise in drownings in Canada
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla










