മുംബൈ/കേരളം: നഴ്സിങ് മേഖലയെ ഏറ്റവും കൂടുതൽ ലൈംഗികവൽക്കരിക്കപ്പെട്ട (Most Sexualized) ഒരു തൊഴിലായി ചിത്രീകരിച്ച് നടി കങ്കണ റണൗത്ത്. തന്റെ പുതിയ ചിത്രമായ ‘ഭാരത് ഭാഗ്യ വിധാതാ’യുടെ പ്രമോഷൻ പരിപാടികൾക്കിടയിലാണ് കങ്കണയുടെ ഈ വിവാദ പരാമർശം. അതേസമയം, നടിയുടെ പ്രസ്താവനയ്ക്കെതിരെ കേരളത്തിൽ നഴ്സിങ് സംഘടനകളുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നു കഴിഞ്ഞു. തൃശൂരിൽ നഴ്സുമാരുടെ സംഘടനകൾ വൻ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. “ഞങ്ങൾ ഭൂമിയിലെ മാലാഖമാരാണ്, ഞങ്ങളെ അപമാനിക്കരുത്” എന്ന് പ്രതിഷേധത്തിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു.
നഴ്സുമാർക്ക് സമൂഹത്തിൽ അർഹിക്കുന്ന ആദരവ് ലഭിക്കുന്നില്ലെന്നാണ് കങ്കണ പറയുന്നത്. “അവരുടെ ജീവിത സാഹചര്യങ്ങളേക്കാൾ, ആളുകൾ അവരെ എങ്ങനെ നോക്കിക്കാണുന്നു എന്നതിലാണ് മാറ്റം വരേണ്ടത്. നിലവിൽ ഏറ്റവും കൂടുതൽ ലൈംഗികവൽക്കരിക്കപ്പെട്ട ഒരു ജോലിയാണത്. ഹാലോവീൻ പാർട്ടികളിൽ ആളുകൾ നഴ്സിന്റെ വേഷം കെട്ടി വരുന്നു, അവരെക്കുറിച്ച് തമാശകൾ പറയുന്നു. കഠിനമായ ജോലിഭാരമുണ്ടായിട്ടും അവർക്ക് മതിയായ വേതനം ലഭിക്കുന്നില്ല,” കങ്കണ ചൂണ്ടിക്കാട്ടി.
നഴ്സുമാരുടെ നിലവിലെ ഡ്രസ് കോഡിനെയും കങ്കണ കടുത്ത ഭാഷയിൽ വിമർശിച്ചു. ഈ യൂണിഫോം ബ്രിട്ടീഷ് കാലഘട്ടത്തിന്റെ അവശിഷ്ടമാണെന്നാണ് താരത്തിന്റെ വാദം. ഡോക്ടർമാർക്ക് ഏത് വസ്ത്രം ധരിച്ചാലും അതിനു മുകളിൽ ഒരു കോട്ട് ഇട്ടാൽ മതിയാകും. എന്നാൽ കടുത്ത ചൂടിലും തണുപ്പിലും നഴ്സുമാർ ഈ യൂണിഫോം തന്നെ ധരിക്കാൻ നിർബന്ധിതരാവുകയാണ്. ഇത് അവർക്ക് ഒരു വിദേശ ലുക്ക് നൽകുന്നുവെന്നും കങ്കണ പറഞ്ഞു.
തന്റെ പുതിയ സിനിമയിലെ വസ്ത്രധാരണത്തെക്കുറിച്ചും താരം വ്യക്തമാക്കി: “സിനിമയിൽ നഴ്സിന്റെ യൂണിഫോം പരമാവധി ആത്മാർത്ഥതയോടെയാണ് ഞങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. കാരണം അത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. വ്യക്തിപരമായി എനിക്ക് തോന്നുന്നത് ഇത് ഒന്നാം ലോകമഹായുദ്ധ കാലത്തെയും രണ്ടാം ലോകമഹായുദ്ധ കാലത്തെയും യു.എസ് നേവിയിൽ നിന്നും സ്വാധീനം ഉൾക്കൊണ്ട ബ്രിട്ടീഷ് ലുക്കാണെന്നാണ്. ഇതിലെ പിന്നും തൊപ്പിയും ബെൽറ്റുമെല്ലാം അതിന്റെ തെളിവാണ്.”
2008-ലെ മുംബൈ ഭീകരാക്രമണത്തിൽ ഭീകരർ ആക്രമിച്ച കാമ ഹോസ്പിറ്റലിലെ ധീരയായ ഒരു നഴ്സായാണ് ‘ഭാരത് ഭാഗ്യ വിധാത’യിൽ കങ്കണ വേഷമിടുന്നത്. ചിത്രം തിയേറ്ററുകളിൽ എത്താനിരിക്കെയാണ് ഈ പരാമർശം വലിയ ചർച്ചയായിരിക്കുന്നത്.
Kangana Ranaut labeled nursing as the most sexualized profession during an interview
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla










