ജെറൂസലെം: ഇസ്രായേലിന്റെ ആഭ്യന്തര സുരക്ഷാ വിവരങ്ങൾ ചോർത്തിയെന്ന കുറ്റത്തിന് ബാറ്റ് യാം സ്വദേശിയായ യുവാവിനെ ഇസ്രായേൽ പോലീസ് അറസ്റ്റ് ചെയ്തു. ഇറാൻ രഹസ്യാന്വേഷണ ഏജൻസിക്ക് വേണ്ടി ഇയാൾ കഴിഞ്ഞ അഞ്ച് മാസമായി ചാരപ്പണി നടത്തിവരികയായിരുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. കഴിഞ്ഞ മെയ് മാസത്തിൽ നടന്ന അറസ്റ്റിന്റെ വിവരങ്ങൾ ഇന്നലെയാണ് ഇസ്രായേൽ സുരക്ഷാ വിഭാഗം ഔദ്യോഗികമായി പുറത്തുവിട്ടത്. പ്രതിക്കെതിരെയുള്ള കുറ്റപത്രം അടുത്ത ദിവസങ്ങളിൽ കോടതിയിൽ സമർപ്പിക്കും.
ഇസ്രായേൽ പോലീസും ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റും സംയുക്തമായാണ് ഈ കേസ് അന്വേഷിക്കുന്നത്. ഈ വർഷം ആദ്യം മുതൽ പ്രതി ഒരു ഇറാൻ ചാരനുമായി ഓൺലൈൻ വഴി നിരന്തരം സമ്പർക്കം പുലർത്തിയിരുന്നതായി പോലീസ് കണ്ടെത്തി. രാജ്യസുരക്ഷയെ ബാധിക്കുന്ന ചില നിർണായക ജോലികൾ ചെയ്യാൻ ഇയാൾ സമ്മതിച്ചിരുന്നതായും സുരക്ഷാ ഏജൻസികൾ പറയുന്നു. എന്നാൽ ഇയാൾ ചെയ്ത കുറ്റകൃത്യങ്ങളുടെ കൃത്യമായ സ്വഭാവം എന്താണെന്നത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ ഇപ്പോൾ പുറത്തുവിട്ടിട്ടില്ല. മുപ്പതു വയസ്സിനു മീതെയുള്ള ഒരാളാണ് പ്രതിയെന്ന് മാത്രമാണ് നിലവിൽ പുറത്തുവന്ന വിവരം.
സോഷ്യൽ മീഡിയയിലൂടെ സാധാരണക്കാരായ ആളുകളെ ആകർഷിച്ച്, പണം നൽകി ചാരന്മാരാക്കാൻ ഇറാൻ ശ്രമിക്കുന്നതായി ഇസ്രായേൽ സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. തുടക്കത്തിൽ വലിയ അപകടമില്ലാത്ത ജോലികളാണ് ഇവർക്ക് നൽകുന്നത്. പൊതുസ്ഥലങ്ങളുടെ ചിത്രങ്ങൾ എടുക്കുക, പൊതുമുതൽ നശിപ്പിക്കുക എന്നിവയാണ് ആദ്യ ഘട്ടത്തിൽ ആവശ്യപ്പെടുക. എന്നാൽ പിന്നീട്, ഇവരെക്കൊണ്ട് രാജ്യത്തിന് വലിയ ഭീഷണിയാകുന്ന കടുത്ത കുറ്റകൃത്യങ്ങൾ ചെയ്യിക്കുകയാണ് ഇവരുടെ പതിവ് രീതി. കഴിഞ്ഞ വർഷങ്ങളിലും ഇത്തരത്തിൽ രാജ്യത്തിനെതിരെ പ്രവർത്തിച്ച പലരെയും ഇസ്രായേൽ പിടികൂടി ശിക്ഷിച്ചിട്ടുണ്ട്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Iranian spy inside Israel! Leaked national security information; 30-year-old from Bat Yam arrested










