മനില: തെക്കൻ ഫിലിപ്പീൻസിൽ തിങ്കളാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തിൽ കനത്ത നാശനഷ്ടം. റിച്ചർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഇതുവരെ 19 പേർ മരിച്ചതായും ഇരുനൂറിലധികം പേർക്ക് പരിക്കേറ്റതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പ്രാദേശിക സമയം രാവിലെ 7:37-നാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂകമ്പത്തെ തുടർന്ന് തീരപ്രദേശങ്ങളിൽ ഒരു മീറ്റർ വരെ ഉയരമുള്ള സുനാമി തിരമാലകൾ രേഖപ്പെടുത്തിയെങ്കിലും നിലവിൽ സുനാമി ഭീഷണി ഒഴിഞ്ഞതായി പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം വ്യക്തമാക്കി.
സുനാമി മൂലമുള്ള നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഫിലിപ്പീൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കനോളജി ആൻഡ് സീസ്മോളജി ഡയറക്ടർ ടെറെസിറ്റോ ബകൊൽകോൾ അറിയിച്ചു. സരംഗാനി പ്രവിശ്യയിലെ മാസിം നഗരത്തിൽ നിന്നും 32 കിലോമീറ്റർ തെക്കുപടിഞ്ഞാറ് മാറി കടലിൽ 33 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് വിലയിരുത്തി.
ഭൂചലനത്തെ തുടർന്ന് ജനറൽ സാന്റോസ് നഗരത്തിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. ഇവിടെ മാത്രം ഏഴുപേർ മരിക്കുകയും നൂറ്റിമുപ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സിവിൽ ഡിഫൻസ് റീജിയണൽ ഡയറക്ടർ റോഡ് സോസ്മേന അറിയിച്ചു. നഗരത്തിലെ ഒരു പ്രധാന പാലത്തിലും നിരവധി കെട്ടിടങ്ങളിലും വിള്ളലുകൾ വീണിട്ടുണ്ട്.
രണ്ട് നിലകളുള്ള ഒരു സ്കൂൾ കെട്ടിടം തകർന്നുവീണതായും ഇതിനുള്ളിൽ വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നതായുള്ള വിവരങ്ങൾ അധികൃതർ പരിശോധിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ജനറൽ സാന്റോസിൽ കുറഞ്ഞത് ഏഴുപേരെ കാണാതായിട്ടുണ്ടെന്ന് ദേശീയ പോലീസ് അറിയിച്ചു. സൌത്ത് കോട്ടബറ്റോ, ദാവോ ഒക്സിഡന്റൽ പ്രവിശ്യകളിലും ബാലുട്ട് ദ്വീപിലുമായി മറ്റ് അഞ്ച് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജനറൽ സാന്റോസിലെ അന്താരാഷ്ട്ര വിമാനത്താവളം താൽക്കാലികമായി അടക്കുകയും 17 ആഭ്യന്തര സർവീസുകൾ റദ്ദാക്കുകയും ചെയ്തതായി വ്യോമയാന അധികൃതർ അറിയിച്ചു.
വേനൽക്കാല അവധിക്ക് ശേഷം തിങ്കളാഴ്ച സ്കൂളുകൾ തുറന്ന ദിവസമാണ് ദുരന്തമുണ്ടായത്. രാവിലെ സ്കൂൾ അസംബ്ലിക്കിടെയുണ്ടായ പരിഭ്രാന്തിയിൽ നൂറിലധികം വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായി ഉദ്യോഗസ്ഥനായ എഡ്നാർ ദയാൻഗിരംഗ് വ്യക്തമാക്കി. മനിലയിലെ ഡിസെഡ്ആർഎച്ച് (DZRH) റേഡിയോ സ്റ്റേഷന്റെ പ്രവിശ്യാ ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടം ഭാഗികമായി തകർന്നുവീണെങ്കിലും ജീവനക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഫിലിപ്പീൻസിന് പുറമെ മലേഷ്യയിലും ഇന്തോനേഷ്യയിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെടുകയും ചെറിയ രീതിയിൽ സുനാമി തിരമാലകൾ കണ്ടെത്തുകയും ചെയ്തു. മലേഷ്യയിലെ സബ സംസ്ഥാനത്ത് സുനാമി മുന്നറിയിപ്പ് നൽകിയിരുന്നു. ദുരന്തബാധിത മേഖലയായ മിന്ദനാവോയെ രാജ്യം കൈവിടില്ലെന്നും ആവശ്യമായ എല്ലാ അടിയന്തര നടപടികളും കേന്ദ്ര സർക്കാർ സ്വീകരിച്ചുവരികയാണെന്നും ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ വ്യക്തമാക്കി.
Strong earthquake hits Philippines; 19 dead, widespread damage
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





