വിന്നിപെഗ്: മാനിറ്റോബയിൽ 23-കാരിയായ സ്വന്തം ഉറ്റസുഹൃത്തിനെ വാഹനമോടിച്ച് കൊലപ്പെടുത്തിയ കേസിൽ യുവതിക്ക് ജയിൽ ശിക്ഷ ഒഴിവാക്കി കോടതി. വിന്നിപെഗ് ബീച്ച് പ്രൊവിൻഷ്യൽ ക്യാമ്പ്‌ഗ്രൗണ്ടിന് സമീപം നടന്ന ദാരുണമായ കാറപകടത്തിൽ ഹെയ്‌ലി ലിങ്ക്‌ലേറ്റർ (23) കൊല്ലപ്പെട്ട സംഭവത്തിലാണ് പ്രതിയായ ജയ്ഡൻ സ്റ്റാർ ഒകെമോവിന് മാനിറ്റോബ പ്രവിശ്യാ കോടതി ജഡ്ജി വാണ്ട ഗാരെക് ശിക്ഷാ ഇളവ് നൽകിയത്. നിയമപരമായ പരിധിയേക്കാൾ മൂന്നിരട്ടിയിലധികം മദ്യപിച്ച്, അമിതവേഗതയിൽ വാഹനമോടിച്ച് മരണത്തിന് ഇടയാക്കിയെന്ന കുറ്റം ഒകെമോവ് കോടതിയിൽ സമ്മതിച്ചിരുന്നു.
മണിക്കൂറിൽ 50 കിലോമീറ്റർ മാത്രം വേഗത പരിധിയുള്ള റെസിഡൻഷ്യൽ മേഖലയിലൂടെ 83 കിലോമീറ്റർ വേഗതയിലാണ് ഒകെമോവ് വാഹനം ഓടിച്ചത്. നിയന്ത്രണം വിട്ട കാർ റോഡരികിൽ ഇടിച്ച് ഏകദേശം 24 മീറ്ററോളം വായുവിൽ ഉയർന്ന് മറിയുകയായിരുന്നു. ഈ സമയം സീറ്റ് ബെൽറ്റ് ധരിക്കാതിരുന്ന ഹെയ്‌ലി ലിങ്ക്‌ലേറ്റർ വാഹനത്തിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. കേസിൽ പ്രോസിക്യൂഷൻ അഞ്ച് വർഷത്തെ കഠിന തടവാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും കോടതി അത് അംഗീകരിച്ചില്ല.
ഒകെമോവിന്റെ ഇൻഡിജിനസ് പശ്ചാത്തലം, ലഹരി ഉപയോഗവും കുടുംബപീഡനങ്ങളും നിറഞ്ഞ മുൻകാല ജീവിതാനുഭവങ്ങൾ, മാനസികാരോഗ്യ വെല്ലുവിളികൾ എന്നിവയും കുറ്റകൃത്യത്തെക്കുറിച്ചുള്ള ആത്മാർത്ഥമായ പശ്ചാത്താപവും കണക്കിലെടുത്താണ് ജഡ്ജി ശിക്ഷയിൽ ഇളവ് നൽകിയത്. നാല് മക്കളുടെ ഏക രക്ഷിതാവായ ഇവരുടെ മൂത്ത കുട്ടിക്ക് പ്രത്യേക പരിചരണം ആവശ്യമുണ്ടെന്നതും, അപകടത്തിന് ശേഷം അവർ മദ്യപാനം പൂർണമായി ഉപേക്ഷിച്ചതും കോടതി നിരീക്ഷിച്ചു. രണ്ട് വർഷത്തെ ഗൃഹതടവിനൊപ്പം രണ്ട് വർഷത്തെ പ്രൊബേഷനും, ആറു വർഷത്തേക്ക് ഡ്രൈവിംഗ് ലൈസൻസിന് വിലക്കും ഒകെമോവിന് കോടതി ചുമത്തിയിട്ടുണ്ട്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Court spares jail term for woman accused of killing best friend while driving under the influence of alcohol





