വിന്നിപെഗ്: വിന്നിപെഗിൽ ബസ് യാത്രക്കാരിൽ വലിയൊരു വിഭാഗം ആളുകൾ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യാൻ ശ്രമിക്കുന്നതായി പുതിയ റിപ്പോർട്ടുകൾ. നഗരസഭ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ആഴ്ചതോറും ആയിരക്കണക്കിന് ആളുകളാണ് ഇത്തരത്തിൽ ടിക്കറ്റ് നിരക്ക് നൽകാതെ ബസുകളിൽ യാത്ര ചെയ്യാൻ ശ്രമിക്കുന്നത്. കഴിഞ്ഞ വർഷം ജൂലൈ മുതൽ വിന്നിപെഗ് ട്രാൻസിറ്റും കമ്മ്യൂണിറ്റി സേഫ്റ്റി ടീമും വെറും ഉപദേശത്തിൽ ഒതുക്കാതെ, ശക്തമായ നിയമനടപടികളിലേക്ക് കടന്നിരിക്കുകയാണ്.
ഈ വർഷം ജനുവരി 1 മുതൽ ഏപ്രിൽ 20 വരെയുള്ള ചുരുങ്ങിയ കാലയളവിനുള്ളിൽ മാത്രം കമ്മ്യൂണിറ്റി സേഫ്റ്റി ടീം 20,326 കേസുകളിലാണ് ഇടപെട്ടത്. ഇതിൽ 8,816 പേർക്ക് യാത്ര നിഷേധിച്ചപ്പോൾ, 6,313 പേർ ടിക്കറ്റില്ലെന്ന് കണ്ട് ബസിൽ നിന്നും ഇറങ്ങിപ്പോയി. കൂടാതെ 4,029 പേർക്ക് കർശന മുന്നറിയിപ്പ് നൽകുകയും, 1,168 യാത്രക്കാർ പിടിക്കപ്പെട്ടതിന് ശേഷം ടിക്കറ്റ് എടുക്കുകയും ചെയ്തു. ഞങ്ങളുടെ ചെറിയൊരു ടീം വെച്ച് നോക്കുമ്പോൾ ഈ കണക്കുകൾ വലിയൊരു നേട്ടമാണെന്നും, ജനങ്ങളെ ബോധവൽക്കരിക്കുന്നതിനൊപ്പം നിയമം നടപ്പിലാക്കാനും കഠിനമായി ശ്രമിക്കുന്നുണ്ടെന്നും സേഫ്റ്റി ടീം തലവൻ റോബർട്ട് ക്രിസ്മസ് പറഞ്ഞു.
എന്നിരുന്നാലും ബസുകളിലെ സുരക്ഷ ഇനിയും വർദ്ധിപ്പിക്കേണ്ടതുണ്ടെന്നാണ് സാധാരണ യാത്രക്കാരുടെ അഭിപ്രായം. ടിക്കറ്റ് ചോദിക്കുന്ന ബസ് ഡ്രൈവർമാർക്ക് നേരെ അക്രമങ്ങളും ചീത്തവിളികളും ഉണ്ടാകുന്നത് പതിവാണെന്ന് യാത്രക്കാർ പറയുന്നു. ലഹരിമരുന്നിന്റെ ഉപയോഗവും ദാരിദ്ര്യവുമാണ് ഇതിന് പിന്നിലെ പ്രധാന കാരണങ്ങളായി അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. നിലവിൽ 600-ലധികം ബസുകളുള്ള നഗരത്തിൽ വെറും 30 സുരക്ഷാ ഉദ്യോഗസ്ഥർ മാത്രമാണ് പരിശോധനയ്ക്കായുള്ളത്.
ടിക്കറ്റ് വെട്ടിപ്പിലൂടെ നഗരസഭയ്ക്ക് എത്രത്തോളം സാമ്പത്തിക നഷ്ടം ഉണ്ടാകുന്നുവെന്ന് വ്യക്തമല്ലെങ്കിലും, സുരക്ഷാ ജീവനക്കാരുടെ എണ്ണം കൂട്ടാൻ പ്രവിശ്യാ ഗവൺമെന്റിന്റെ കൂടുതൽ സഹായം ആവശ്യമാണെന്ന് പബ്ലിക് വർക്സ് ചെയർ ജാനിസ് ലൂക്സ് വ്യക്തമാക്കി. ഈ വരുന്ന ജൂൺ 10-ന് നടക്കുന്ന പബ്ലിക് വർക്സ് കമ്മിറ്റി യോഗത്തിൽ ഈ ട്രാൻസിറ്റ് റിപ്പോർട്ട് വിശദമായി ചർച്ച ചെയ്യും.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Thousands avoiding fare payments for Winnipeg Transit




