ടൊറന്റോ: ടൊറന്റോ നഗരത്തിലെ തീരദേശ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണർവേകി പുതിയ വാട്ടർ ഷട്ടിൽ സർവീസ് ആരംഭിച്ചു. നഗരത്തിന്റെ കിഴക്ക്-പടിഞ്ഞാറ് ഭാഗങ്ങളെ ബന്ധിപ്പിച്ചുളള ഈ ജലഗതാഗത സംവിധാനം വെള്ളിയാഴ്ച മുതൽ പൊതുജനങ്ങൾക്കായി സർവീസ് നടത്തും. ടൊറന്റോ മേയർ ഒലിവിയ ചൗ, വാട്ടർഫ്രണ്ട് ടൊറന്റോ, ടൊറന്റോ പോർട്ട് അതോറിറ്റി എന്നിവടങ്ങളിലെ ഉദ്യോഗസ്ഥർ പങ്കെടുത്ത ചടങ്ങിലാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്.
യോർക്ക് ബേ മറൈൻ സർവീസസ് എന്ന വാട്ടർ ടാക്സി കമ്പനിയാണ് 12 പേർക്ക് യാത്ര ചെയ്യാവുന്ന ഈ ഷട്ടിൽ സർവീസ് നിയന്ത്രിക്കുന്നത്. നിലവിൽ ടൊറന്റോ ഐലൻഡുകളിലേക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ജലഗതാഗത സംവിധാനങ്ങൾക്കാണ് ഇതോടെ വലിയൊരു മാറ്റം വരുന്നത്. നഗരത്തിന്റെ തീരപ്രദേശങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന കിഴക്ക്-പടിഞ്ഞാറ് റൂട്ടിൽ ഇതാദ്യമായാണ് ഇത്തരമൊരു സ്ഥിരം സർവീസ് ഏർപ്പെടുത്തുന്നത്.
രാവിലെ 11 മണി മുതൽ രാത്രി 7 മണി വരെ ആഴ്ചയിൽ ഏഴു ദിവസവും വാട്ടർ ഷട്ടിൽ ലഭ്യമാകും. ബില്ലി ബിഷപ്പ് എയർപോർട്ടിന് സമീപമുള്ള പോർട്ട്ലാൻഡ് സ്ലിപ്പ്, ജാക്ക് ലേട്ടൻ ഫെറി ടെർമിനലിന് അടുത്തുള്ള യോങ് സ്ട്രീറ്റ് സ്ലിപ്പ്, ഊക്വെമിൻ മിനിസിംഗിലെ ബിഡാസിഗെ പാർക്ക് എന്നീ മൂന്ന് പ്രധാന സ്റ്റോപ്പുകളെ ബന്ധിപ്പിച്ചാണ് സർവീസ്. യാത്രക്കാർക്ക് ടിക്കറ്റുകൾ ഓൺലൈൻ വഴിയോ നേരിട്ടോ ബുക്ക് ചെയ്യാവുന്നതാണ്. ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് 15 ഡോളറാണ് നിരക്ക്.
കൃത്യമായ സമയക്രമം പാലിച്ചായിരിക്കും ഷട്ടിലുകൾ സർവീസ് നടത്തുകയെന്ന് അധികൃതർ വ്യക്തമാക്കി. പോർട്ട്ലാൻഡ് സ്ലിപ്പിൽ നിന്ന് ഓരോ മണിക്കൂറിന്റെയും തുടക്കത്തിൽ (ഉദാഹരണത്തിന് 11:00 മണിക്ക്) പുറപ്പെടുന്ന ബോട്ട്, 11:15-ഓടെ യോങ് സ്ലിപ്പിലും 11:30-ന് ഊക്വെമിൻ മിനിസിംഗിലും എത്തും. തിരിച്ച് ഇതേ റൂട്ടിലൂടെ പടിഞ്ഞാറ് ഭാഗത്തേക്കും സർവീസ് ഉണ്ടാകും. യാത്രക്കാർക്ക് തങ്ങളുടെ സൈക്കിളുകളും ബോട്ടിൽ കൂടെക്കരുതാവുന്നതാണ്.
ടൊറന്റോയിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് മത്സരങ്ങൾ കൂടി കണക്കിലെടുത്താണ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ടൂറിസ്റ്റുകൾക്ക് വലിയ രീതിയിൽ ഈ സർവീസ് പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായി ജൂൺ മാസത്തിലെ അവസാന മൂന്ന് വാരാന്ത്യങ്ങളിലും (Weekends), ഫിഫ ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന ദിവസങ്ങളിലും (ജൂൺ 12, 17, 20, 23, 26, ജൂലൈ 2) ടിക്കറ്റ് നിരക്കിൽ വലിയ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സിറ്റി ഓഫ് ടൊറന്റോയുടെ സബ്‌സിഡി ഉള്ളതിനാൽ ഈ ദിവസങ്ങളിൽ വെറും 5 ഡോളറിന് യാത്ര ചെയ്യാം. കൂടാതെ ലോകകപ്പ് ദിവസങ്ങളിൽ രാത്രി 11 മണി വരെ സർവീസ് നീട്ടുകയും ചെയ്യും.
മൂന്ന് വർഷത്തെ പൈലറ്റ് പ്രോജക്റ്റ് ആയാണ് ഇപ്പോൾ വാട്ടർ ഷട്ടിൽ വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതി വിജയകരമായാൽ കൂടുതൽ യാത്രാശേഷിയുള്ള വലിയ ബോട്ടുകൾ (Seabus) ഉൾപ്പെടുത്തി സർവീസ് വിപുലീകരിക്കാൻ സിറ്റി ഓഫ് ടൊറന്റോയ്ക്ക് പദ്ധതിയുണ്ട്. ഭാവിയിൽ നഗരത്തിലെ പ്രെസ്റ്റോ (PRESTO) യാത്രാ കാർഡ് സംവിധാനവുമായി ഇതിനെ സംയോജിപ്പിക്കാനും ആലോചനയുണ്ട്.
ടൊറന്റോയുടെ തീരപ്രദേശം നഗരത്തിന്റെ ഏറ്റവും വലിയ സമ്പത്താണെന്നും പുതിയ സർവീസ് ജനങ്ങൾക്ക് കൂടുതൽ എളുപ്പത്തിൽ തീര ഭംഗി ആസ്വദിക്കാൻ സഹായിക്കുമെന്നും മേയർ ഒലിവിയ ചൗ മാധ്യമങ്ങളോട് പറഞ്ഞു. തീരദേശ മേഖലയിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനൊപ്പം വിനോദസഞ്ചാരികൾക്ക് ഇതൊരു വേറിട്ട അനുഭവമായി മാറുമെന്നാണ് നഗരസഭയുടെ വിലയിരുത്തൽ.
A new travel experience on the Toronto waterfront; East-West Water Shuttle Service begins
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt










