കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഉണ്ടായ ശക്തമായ ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റവരിൽ മൂന്ന് മലയാളികളും ഉൾപ്പെടുന്നതായി റിപ്പോർട്ട്. ആക്രമണത്തിൽ വിമാനത്താവളത്തിന്റെ ടെർമിനൽ 1-ന് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റ മലയാളികളുടെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിവരുന്നതേയുള്ളൂ. ആക്രമണത്തിൽ ഒരു മധ്യപ്രദേശ് സ്വദേശി കൊല്ലപ്പെട്ടതായി കുവൈത്തിലെ ഇന്ത്യൻ എംബസി നേരത്തെ സ്ഥിരീകരിച്ചിരുന്നു.
സംഭവം നടന്നയുടൻ തന്നെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് 25 ആംബുലൻസുകളും പ്രത്യേക മെഡിക്കൽ സംഘങ്ങളും എത്തിയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ-സനദ് അറിയിച്ചു. പരിക്കേറ്റവർക്ക് സംഭവസ്ഥലത്തു വെച്ച് തന്നെ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിവിധ ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റവരിൽ ഏഴ് പേരുടെ നില ഗുരുതരമായതിനാൽ അടിയന്തര ശസ്ത്രക്രിയകൾക്ക് വിധേയമാക്കിയിട്ടുണ്ട്. ഒടിവുകൾ, തലയ്ക്കേറ്റ പരിക്കുകൾ, സ്ഫോടനത്തെത്തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകൾ, പുക ശ്വസിച്ചതു മൂലമുള്ള പ്രശ്നങ്ങൾ എന്നിവയാണ് പലർക്കും ബാധിച്ചിരിക്കുന്നത്.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും കുവൈത്ത് സർക്കാർ അടിയന്തര ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഡോക്ടർമാർ, നഴ്സുമാർ, മറ്റ് സാങ്കേതിക ജീവനക്കാർ എന്നിവർക്ക് പ്രത്യേക ചുമതലകൾ നൽകി സജ്ജരാക്കി നിർത്തിയിരിക്കുകയാണ്. അതേസമയം, കുവൈത്തിന് നേരെ ഉണ്ടായ ഈ ആക്രമണത്തെ യു.എ.ഇയും ലെബനനും ശക്തമായ ഭാഷയിൽ കുറ്റപ്പെടുത്തി. യു.എ.ഇ കുവൈത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചപ്പോൾ, കുവൈത്തിനും ബഹ്റൈനുമെതിരെ നടക്കുന്ന ഇത്തരം നീക്കങ്ങൾ അംഗീകരിക്കാനാകില്ലെന്ന് ലെബനൻ പ്രസിഡന്റും വ്യക്തമാക്കി.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Iran attack on Kuwait airport: Indian killed, 63 injured






