കുവൈത്ത്: കുവൈത്തിൽ ഗതാഗത നിയമങ്ങൾ ലംഘിച്ച് അമിതവേഗതയിൽ വാഹനമോടിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത ശിക്ഷാനടപടികളുമായി ആഭ്യന്തര മന്ത്രാലയം. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി, നിർദിഷ്ട വേഗപരിധി ലംഘിക്കുന്ന വിദേശികളെ രാജ്യത്തുനിന്ന് നാടുകടത്തുന്നത് ഉൾപ്പെടെയുള്ള കടുത്ത നിയമനടപടികളാണ് മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാഴാഴ്ച മന്ത്രാലയത്തിന്റെ ഔദ്യോഗിക ‘എക്സ്’ (ട്വിറ്റർ) ഹാൻഡിലിലൂടെ പുറത്തുവിട്ട വാർത്താക്കുറിപ്പിലാണ് വിവിധ വേഗത പരിധികൾ ലംഘിക്കുന്നവർക്കുള്ള ശിക്ഷാ വിവരങ്ങൾ വ്യക്തമാക്കിയത്.
നിയമപ്രകാരം മണിക്കൂറിൽ 150 കിലോമീറ്ററിലധികം വേഗതയിൽ വാഹനമോടിക്കുന്നത് കുവൈത്ത് പൗരന്മാരാണെങ്കിൽ അവർക്ക് ട്രാഫിക് പിഴ ചുമത്തുകയും വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്യും. എന്നാൽ, വിദേശികളാണ് ഈ നിയമലംഘനം നടത്തുന്നതെങ്കിൽ പിഴയ്ക്കും വാഹനം പിടിച്ചെടുക്കലിനും പുറമെ അവരെ രാജ്യത്തുനിന്ന്
നാടുകടത്തും.
മണിക്കൂറിൽ 170 കിലോമീറ്ററിലധികം വേഗതയിലാണ് വാഹനമോടിക്കുന്നതെങ്കിൽ ശിക്ഷ നടപടികൾ കൂടുതൽ കർശനമാകും. ഈ പരിധി ലംഘിക്കുന്ന സ്വദേശികൾക്ക് പിഴയും വാഹനം കണ്ടുകെട്ടലും കൂടാതെ താൽക്കാലിക തടവുശിക്ഷ വരെ ലഭിക്കാം. അതേസമയം, ഇതേ വേഗതയിൽ നിയമലംഘനം നടത്തുന്ന വിദേശികളെ ട്രാഫിക് പിഴയും വാഹനം പിടിച്ചെടുക്കലും രേഖപ്പെടുത്തിയ ശേഷം രാജ്യത്തുനിന്ന് അടിയന്തിരമായി നാടുകടത്തുമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
കുവൈത്തിലെ റോഡുകളിൽ വർധിച്ചുവരുന്ന അപകടങ്ങൾ നിയന്ത്രിക്കാനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുമാണ് മന്ത്രാലയം ഗതാഗത നിയമങ്ങൾ കൂടുതൽ കർശനമാക്കിയത്. നിയമം ലംഘിക്കുന്നവരെ യാതൊരു കാരണവശാലും പ്രോത്സാഹിപ്പിക്കില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Kuwait to deport foreigners who break speed limits; strict traffic laws






