ചെന്നൈ: തമിഴ്‌നാട്ടിൽ ഇനി ഒരു ദിവസം പോലും ഗോവധം പാടില്ലെന്ന അസാധാരണ ഉത്തരവ് പുറപ്പെടുവിച്ച് മദ്രാസ് ഹൈക്കോടതി. പൊതുവിടങ്ങളിൽ കന്നുകാലി കശാപ്പ് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ജി.ആർ. സ്വാമിനാഥന്റെ സിംഗിൾ ബെഞ്ച് ഈ ശ്രദ്ധേയമായ വിധി പുറപ്പെടുവിച്ചത്. കോടതി ഉത്തരവ് പൂർണ്ണമായും ലംഘിക്കപ്പെടില്ലെന്ന് തമിഴ്‌നാട് ചീഫ് സെക്രട്ടറിയും ക്രമസമാധാന ചുമതലയുള്ള എഡിജിപിയും ഉറപ്പാക്കണമെന്നും കോടതി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ശ്രീകൃഷ്ണന്റെ കാലം മുതൽ പശുവിനെ ആരാധിക്കുന്നുണ്ടെന്നും, പല മുസ്ലിം രാജാക്കന്മാരും മഹാത്മാഗാന്ധിയും പശു സംരക്ഷണത്തെ അനുകൂലിച്ചിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഭരണഘടനാ നിർമാണസഭയിൽ പശുവിനെ പൂജിക്കേണ്ടതിനെക്കുറിച്ച് ചർച്ചകൾ നടന്നിട്ടുണ്ടെന്നും വിധിന്യായത്തിൽ വ്യക്തമാക്കുന്നുണ്ട്. പൊതുവിടങ്ങളിലോ വഴിയരികിലോ കശാപ്പിന് അനുമതി നൽകരുതെന്നായിരുന്നു ഹിന്ദു മക്കൾ കക്ഷി (Hindu Makkal Katchi) നേതാവ് നൽകിയ ഹർജിയിലെ പ്രധാന ആവശ്യം. എന്നാൽ ഉത്തരവിന്റെ പൂർണ്ണരൂപം പുറത്തുവന്നപ്പോഴാണ് ഹർജിക്കാരൻ ആവശ്യപ്പെടാത്ത ഗോവധ നിരോധനം കോടതി പ്രഖ്യാപിച്ചതെന്നത് ശ്രദ്ധേയമാണ്.
അധികൃതർ ഔദ്യോഗികമായി ലൈസൻസ് നൽകിയതും അംഗീകരിച്ചതുമായ സ്ഥലങ്ങളിൽ അല്ലാതെ ഒരിടത്തും മൃഗബലി നടത്താൻ പാടില്ലെന്ന് കോടതി ഓർമ്മിപ്പിച്ചു. നിയമലംഘനങ്ങൾ ഉണ്ടായാൽ കർശനമായ നിയമനടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് പൂർണ്ണ ചുമതല നൽകിയിട്ടുണ്ട്. ഉത്തരവ് നടപ്പിലാക്കിയത് സംബന്ധിച്ചുള്ള ഔദ്യോഗിക റിപ്പോർട്ട് വരും ദിവസങ്ങളിൽ സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
'Not just for Bakrid, but for any day'; Madras High Court completely bans cow slaughter in Tamil Nadu










