ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ മാസങ്ങളായി നിലനിൽക്കുന്ന യുദ്ധപ്രതിസന്ധിക്ക് അയവുവരുത്തി ഹോർമുസ് കടലിടുക്ക് ഉടൻ തുറന്നേക്കുമെന്ന് റിപ്പോർട്ട്. ഇറാനെതിരായ നാവിക ഉപരോധം പിൻവലിക്കാൻ അമേരിക്ക സമ്മതിച്ചതായും ഇതിനായുള്ള പ്രാഥമിക ധാരണാപത്രം തയ്യാറായതായും ഇറാൻ സ്റ്റേറ്റ് ടിവി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ഫെബ്രുവരിയിലെ യുദ്ധത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിൽ പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടത്തിയ പരോക്ഷ ചർച്ചകളുടെ ഫലമായാണ് പുതിയ നീക്കം.
പുതുക്കിയ കലണ്ടർ പ്രകാരം അടുത്ത 60 ദിവസത്തിനുള്ളിൽ അന്തിമ കരാറിൽ എത്തിയാൽ, ഇത് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ നിർബന്ധിത പ്രമേയമായി അംഗീകരിക്കും. പുതിയ കരട് പ്രകാരം ഒരു മാസത്തിനകം വാണിജ്യ കപ്പലുകളുടെ ഗതാഗതം യുദ്ധത്തിനുമുമ്പുള്ള നിലവാരത്തിലേക്ക് പുനഃസ്ഥാപിക്കേണ്ടതുണ്ട്. ഇതിന് പകരമായി പ്രദേശത്തുനിന്നും യുഎസ് സൈനികരെ പിൻവലിക്കുമെങ്കിലും യുദ്ധക്കപ്പലുകളുടെ വിന്യാസത്തിൽ നിലവിൽ മാറ്റമുണ്ടാകില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നു.
ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വിലക്കയറ്റത്തിനും ഊർജ്ജ പ്രതിസന്ധിക്കും കാരണമായ തർക്കത്തിനാണ് ഇതോടെ പരിഹാരമാകുന്നത്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഈ ജലപാത തുറക്കുന്നത് ഇന്ത്യ ഉൾപ്പെടെയുള്ള ഇന്ധന ഇറക്കുമതി രാജ്യങ്ങൾക്ക് വലിയ ആശ്വാസമാകും. അന്തിമ കരാറിലെത്തുന്നതുവരെ ഇറാനെതിരായ ഉപരോധങ്ങൾ നിലനിൽക്കുമെന്നും, ചർച്ചകളിൽ ധൃതിയുണ്ടാകില്ലെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Finally, a easing of the war crisis: America and Iran reach an agreement to open the Strait of Hormuz










