ഷാർജ: ലഹരിമരുന്ന് കേസിലകപ്പെട്ട് ആൺസുഹൃത്ത് പോലീസ് കസ്റ്റഡിയിലായതോടെ ഒമ്പതുമാസം പ്രായമുള്ള കൈക്കുഞ്ഞുമായി മലയാളി യുവതി ഷാർജയിൽ തെരുവിൽ. താമസിച്ചിരുന്ന മുറിയുടെ വാടക നൽകാൻ വഴിയില്ലാതെ വന്നതോടെയാണ് എറണാകുളം സ്വദേശിയായ 22 വയസ്സുകാരിക്ക് പാർക്കിലെ ബെഞ്ചിൽ അഭയം തേടേണ്ടി വന്നത്.
ജർമൻ ഭാഷ പഠിച്ച യുവതി 2024-ലാണ് സന്ദർശന വിസയിൽ യുഎഇയിൽ എത്തുന്നത്. തുടർന്ന് എറണാകുളം സ്വദേശിയായ ആൺസുഹൃത്തും കൂടെയെത്തി. ഷാർജയിൽ ഒന്നിച്ച് താമസിക്കുന്നതിനിടെയാണ് യുവതി പെൺകുഞ്ഞിന് ജന്മം നൽകിയത്. കഴിഞ്ഞ മേയ് മാസത്തിൽ ലണ്ടനിൽ നിന്ന് ആൺസുഹൃത്തിന്റെ പേരിൽ എത്തിയ ഒരു പാർസലിൽ നിന്ന് നിരോധിത ലഹരിമരുന്ന് ഷാർജ പോലീസ് കണ്ടെടുത്തു. ഇതേത്തുടർന്ന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. യുവാവ് നിലവിൽ 75 ദിവസമായി കസ്റ്റഡിയിലാണ്.
സംഭവം പുറത്തറിഞ്ഞതോടെ കുടുംബാംഗങ്ങൾ ഇരുവരെയുമായുള്ള ബന്ധം ഉപേക്ഷിച്ചു.
വരുമാനമാർഗ്ഗമില്ലാതായതോടെ താമസസ്ഥലത്തുനിന്ന് ഇറങ്ങേണ്ടി വരികയും രണ്ടുദിവസമായി യുവതിയും കുഞ്ഞും ഷാർജയിലെ പൊതുപാർക്കിൽ കഴിയുകയുമാണ്. കുഞ്ഞിന് ആവശ്യമുള്ള ഭക്ഷണത്തിനുള്ള തുക മാത്രമാണ് കൈവശമുള്ളതെന്ന് യുവതി പറഞ്ഞു. ഇത്തരം വ്യാജ പാർസലുകൾ വഴി നിരപരാധികൾ ലഹരിമരുന്ന് കേസുകളിൽപ്പെടുന്നത് വർദ്ധിച്ചുവരുന്നതായി പ്രവാസി സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു. സുരക്ഷിതമായി നാട്ടിലെത്താൻ ഇന്ത്യൻ എംബസിയും സാമൂഹിക സംഘടനകളും അടിയന്തരമായി ഇടപെടണമെന്ന് യുവതി അഭ്യർത്ഥിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Parcel from London turns into a trap; Malayali woman stranded on the streets of Sharjah with her infant.






