അഹമ്മദാബാദ്: കൊലപാതകക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട്, പരോളിലിറങ്ങി മുങ്ങിയ പ്രതി 12 വർഷങ്ങൾക്ക് ശേഷം അഹമ്മദാബാദ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായി. ഒളിവിലിരുന്ന കാലത്ത് പേരുമാറ്റി ബോളിവുഡിലും മലയാളത്തിലും അടക്കം പ്രമുഖ നടന്മാർക്കൊപ്പം അഭിനയിച്ച ഹേമന്ത് വൈഷ്ണവ് ആണ് ഒടുവിൽ പോലീസിന്റെ വലയിലായത്. മോഹൻലാൽ ചിത്രമായ ‘എമ്പുരാൻ’ ഉൾപ്പെടെയുള്ള സിനിമകളിൽ ഇയാൾ വേഷമിട്ടിട്ടുണ്ട്.
2005 ജൂൺ 15-ന് ഭൂമി തർക്കത്തെത്തുടർന്നുണ്ടായ സംഘർഷത്തിൽ നാനോ യശ്വന്ത് കാംബ്ലെ എന്ന യുവാവ് കൊല്ലപ്പെട്ട കേസിലാണ് ഹേമന്തും സഹോദരൻ സച്ചിനും ഉൾപ്പെടെ അഞ്ചുപേർക്ക് 2008 ഓഗസ്റ്റിൽ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. ആറ് വർഷത്തെ ജയിൽവാസത്തിന് ശേഷം 2014 ജൂലൈയിൽ ഗുജറാത്ത് ഹൈക്കോടതി ഹേമന്തിന് 30 ദിവസത്തെ പരോൾ അനുവദിച്ചെങ്കിലും കാലാവധി കഴിഞ്ഞിട്ടും ഇയാൾ ജയിലിൽ തിരിച്ചെത്തിയില്ല. തുടർന്ന് പോലീസ് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു.
പിടിക്കപ്പെടാതിരിക്കാൻ കുടുംബവുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ച ഇയാൾ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഒന്നും തന്നെ ഉപയോഗിച്ചിരുന്നില്ല. ആദ്യം ട്വിങ്കിൾ മുകുന്ദ് ദവേ എന്നും പിന്നീട് സിനിമാ മേഖലയിൽ ‘സ്പന്ദൻ മോദി’ എന്ന പേരുമാണ് ഇയാൾ സ്വീകരിച്ചത്. 2017-ൽ മുംബൈയിലെത്തിയ ഇയാൾ നാടകങ്ങളിലൂടെ അഭിനയരംഗത്തേക്ക് കടന്നു. തുടർന്ന് അമിതാഭ് ബച്ചൻ, ആമിർ ഖാൻ, രൺവീർ സിങ്, സാറാ അലി ഖാൻ തുടങ്ങിയ മുൻനിര ബോളിവുഡ് താരങ്ങൾക്കൊപ്പം വെബ് സീരീസുകളിലും സിനിമകളിലും സഹനടനായി വേഷമിട്ടു. മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രമായ ‘L2: എമ്പുരാനിലും’ ചില ഹോളിവുഡ്, ഗുജറാത്തി ചിത്രങ്ങളിലും ഇയാൾ മുഖം കാണിച്ചിട്ടുണ്ട്.
തന്റെ ഒളിവുജീവിതം സുരക്ഷിതമാണെന്ന വിശ്വാസത്തിൽ 2025-ഓടെ ഇയാൾ വീണ്ടും അഹമ്മദാബാദിലേക്ക് താമസം മാറ്റിയിരുന്നു. എന്നാൽ ഇയാളെ തിരിച്ചറിഞ്ഞ ഒരാൾ പോലീസിന് രഹസ്യവിവരം നൽകിയതോടെയാണ് 12 വർഷം നീണ്ട ഒളിവുജീവിതത്തിന് അന്ത്യമായത്. അഹമ്മദാബാദ് ക്രൈംബ്രാഞ്ച് പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
Ahmedabad police arrested an accused who had jumped parole in a murder case after years.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





