ടൊറന്റോ: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് പടരുന്ന സാഹചര്യത്തിൽ കാനഡ അതീവ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി പൊതുജനാരോഗ്യ വിദഗ്ധർ രംഗത്ത്. രണ്ടാഴ്ചയ്ക്കകം ഫിഫ ലോകകപ്പ് മത്സരങ്ങൾ ടൊറന്റോയിലും വാങ്കൂവറിലും ആരംഭിക്കാനിരിക്കെയാണ് ഈ നിർദ്ദേശം. നിലവിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ നിന്നുള്ള യാത്രകൾക്ക് പൂർണ്ണമായ നിരോധനം ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് ടൊറന്റോ മെട്രോപൊളിറ്റൻ സർവകലാശാലയിലെ പ്രൊഫസർ ടിം സ്ലൈ വ്യക്തമാക്കി. എന്നാൽ രോഗബാധിത പ്രദേശങ്ങളിൽ മരണസംഖ്യ ഉയരുന്നതിനാൽ വിമാനത്താവളങ്ങളിലും മറ്റും കനത്ത നിരീക്ഷണം ഏർപ്പെടുത്തേണ്ടതുണ്ട്. ശരീരദ്രവങ്ങളിലൂടെ മാത്രം പകരുന്ന ഈ മാരകരോഗം ഇതുവരെ കാനഡയിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, ലോകകപ്പ് വേളയിൽ രാജ്യാന്തര യാത്രക്കാരുടെ എണ്ണം വർദ്ധിക്കുന്നത് മുൻനിർത്തി അതീവ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകകപ്പിൽ പങ്കെടുക്കുന്ന കോംഗോയിൽ ‘ബുണ്ടിബുഗ്യോ’ എന്ന അപൂർവ ഇനം എബോളയാണ് പടരുന്നത്. 130-ലധികം പേർ മരിക്കുകയും അറൂറോളം പേർക്ക് രോഗലക്ഷണം കണ്ടെത്തുകയും ചെയ്തതോടെ ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. രോഗവ്യാപനത്തെ തുടർന്ന് കോംഗോ ടീമിന്റെ പരിശീലന ക്യാമ്പുകൾ റദ്ദാക്കിയിരുന്നു. സുരക്ഷ മുൻനിർത്തി അമേരിക്ക ഇതിനകം തന്നെ യാത്രാ നിയന്ത്രണങ്ങൾ കടുപ്പിച്ചു കഴിഞ്ഞു. കഴിഞ്ഞദിവസം കോംഗോ സ്വദേശി യാത്ര ചെയ്ത എയർ ഫ്രാൻസ് വിമാനം കാനഡയിലെ മോൺട്രിയലിലേക്ക് തിരിച്ചുവിട്ടത് ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്.
ജൂൺ 11-ന് കാനഡ, അമേരിക്ക, മെക്സിക്കോ എന്നിവിടങ്ങളിലായാണ് ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുന്നത്. കളിക്കാരേക്കാൾ സ്റ്റേഡിയങ്ങളിലെത്തുന്ന ആരാധകരിലൂടെ രോഗം പകരാനാണ് സാധ്യതയെന്ന് പ്രൊഫസർ ടിം സ്ലൈ ചൂണ്ടിക്കാണിക്കുന്നു. 21 ദിവസത്തെ ഇൻക്യൂബേഷൻ കാലയളവുള്ള വൈറസ് ആയതിനാൽ, വരും ദിവസങ്ങളിൽ കാനഡയും മറ്റ് പങ്കാളിത്ത രാജ്യങ്ങളും വിമാനത്താവളങ്ങളിലും കളിസ്ഥലങ്ങളിലും കർശനമായ പരിശോധന ഉറപ്പാക്കണമെന്നാണ് ആരോഗ്യവിദഗ്ധരുടെ ആവശ്യം. അതേസമയം കോംഗോ ടീമിന്റെ സന്നാഹ മത്സരങ്ങൾ നിശ്ചയിച്ച പ്രകാരം യൂറോപ്പിൽ നടക്കുമെന്ന് ടീം വക്താക്കൾ അറിയിച്ചു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Ebola threat amid World Cup excitement; Health experts warn of increased surveillance in Canada










