ന്യൂ ഡൽഹി : ഇന്ത്യയുടെ പ്രതിരോധ രംഗത്ത് ചരിത്രപരമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് (TASL) ഗുജറാത്തിലെ വഡോദരയിൽ നിർമ്മിക്കുന്ന ആദ്യ ‘മെയ്ഡ് ഇൻ ഇന്ത്യ’ സി295 (C295) സൈനിക ഗതാഗത വിമാനം ഉടൻ പുറത്തിറങ്ങും. പതിറ്റാണ്ടുകളായി രാജ്യത്തെ സൈനിക വിമാന നിർമ്മാണ രംഗത്ത് പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന് (HAL) ഉണ്ടായിരുന്ന കുത്തകയാണ് ഇതോടെ അവസാനിക്കുന്നത്. ഇന്ത്യയിലെ ഒരു സ്വകാര്യ കമ്പനി സ്വന്തമായി ഒരു സമ്പൂർണ്ണ സൈനിക വിമാന നിർമ്മാണ ലൈൻ സ്ഥാപിച്ച് പ്രവർത്തനം ആരംഭിക്കുന്നത് ഇതാദ്യമായാണ്. അമേരിക്കൻ വ്യോമസേന ഇറാനിൽ തങ്ങളുടെ പൈലറ്റുമാരെ രക്ഷപ്പെടുത്താനുള്ള യുദ്ധകാല രക്ഷാപ്രവർത്തനങ്ങൾക്കായി ഉപയോഗിച്ച അതേ വിമാന മോഡലാണിത് എന്നതും ശ്രദ്ധേയമാണ്.
വഡോദരയിലെ ടാറ്റയുടെ നിർമ്മാണ ശാലയിൽ നിന്ന് വിമാനം പുറത്തേക്ക് കൊണ്ടുവരുന്ന ദൃശ്യങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കഴിഞ്ഞ ദിവസം ഡെപ്യൂട്ടി ചീഫ് ഓഫ് എയർ സ്റ്റാഫ് എയർ മാർഷൽ എ.കെ. ഭാരതി വഡോദരയിലെ ഈ പ്ലാന്റ് സന്ദർശിച്ച് വിമാനത്തിന്റെ ആദ്യ പരീക്ഷണ പറക്കലിനായുള്ള ഒരുക്കങ്ങൾ നേരിട്ട് വിലയിരുത്തിയിരുന്നു. 2026 സെപ്റ്റംബറിന് മുമ്പ് ആദ്യ ഇന്ത്യൻ നിർമ്മിത സി295 വിമാനം പുറത്തിറങ്ങുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ നേരത്തെ വ്യക്തമാക്കിയിരുന്നു. 2021-ൽ ഒപ്പുവെച്ച 21,935 കോടി രൂപയുടെ കരാർ പ്രകാരം ഇന്ത്യൻ വ്യോമസേനയ്ക്കായി (IAF) 56 സി295 വിമാനങ്ങളാണ് ഇന്ത്യ വാങ്ങുന്നത്. ഇതിൽ ആദ്യത്തെ 16 വിമാനങ്ങൾ സ്‌പെയിനിൽ നിന്ന് നേരിട്ട് എത്തിച്ചവയാണ്. ബാക്കിയുള്ള 40 വിമാനങ്ങളാണ് ഇന്ത്യയിൽ തദ്ദേശീയമായി നിർമ്മിക്കുന്നത്.
നിലവിൽ വ്യോമസേന ഉപയോഗിക്കുന്ന പഴക്കമേറിയ ആവ്‌രോ-748 വിമാനങ്ങൾക്ക് പകരക്കാരനായാണ് അത്യാധുനിക ഇരട്ട ടർബോപ്രോപ്പ് എഞ്ചിനുള്ള സി295 എത്തുന്നത്. ജമ്മു കശ്മീർ, ലേ-ലഡാക്ക്, വടക്കുകിഴക്കൻ ഇന്ത്യ തുടങ്ങിയ ഉയർന്നതും ദുർഘടവുമായ മലയോര മേഖലകളിൽ മികച്ച രീതിയിൽ പ്രവർത്തിക്കാൻ ഈ വിമാനങ്ങൾക്ക് സാധിക്കും. വെറും 320 മുതൽ 670 മീറ്റർ വരെയുള്ള ചെറിയ റൺവേകളിൽ നിന്നും താൽക്കാലിക മൺപാതകളിൽ നിന്നും ഈ വിമാനത്തിന് എളുപ്പത്തിൽ ടേക്ക് ഓഫ് ചെയ്യാനും ലാൻഡിംഗ് നടത്താനും കഴിയും. ഭീമൻ വിമാനമായ ബോയിംഗ് സി-17 ഗ്ലോബ്മാസ്റ്ററുമായി താരതമ്യം ചെയ്യുമ്പോൾ സി295 ചെറുതാണെങ്കിലും, വലിയ വിമാനങ്ങൾക്ക് ഇറങ്ങാൻ സാധിക്കാത്ത ലഡാക്കിലെ ദൗലത് ബേഗ് ഓൾഡി പോലെയുള്ള ഇന്ത്യയുടെ അതിർത്തിയിലെ ദുർഘടമായ അഡ്വാൻസ്ഡ് ലാൻഡിംഗ് ഗ്രൗണ്ടുകളിൽ (ALGs) സുരക്ഷിതമായി ഇറങ്ങാൻ ഇതിന് സാധിക്കും.
ആവ്‌രോ വിമാനങ്ങളിൽ സൈഡ് ഡോറുകൾ മാത്രമുള്ളപ്പോൾ സി295 വിമാനങ്ങൾക്ക് പിന്നിൽ വലിയൊരു റാംപ് (Rear Ramp) ഉണ്ട്. ഇത് പാരച്യൂട്ട് ഭടന്മാർക്ക് എളുപ്പത്തിൽ ചാടാനും ചെറിയ പീരങ്കികളും ഭാരം കുറഞ്ഞ വാഹനങ്ങളും വേഗത്തിൽ വിമാനത്തിലേക്ക് കയറ്റാനും ഇറക്കാനും സഹായിക്കും. 9.5 ടൺ ചരക്കുകളോ അല്ലെങ്കിൽ 70 സൈനികരെയോ ഇതിൽ കൊണ്ടുപോകാം. ഒപ്പം മെഡിക്കൽ എമർജൻസി ഘട്ടങ്ങളിൽ 24 സട്റെച്ചറുകൾ ഘടിപ്പിക്കാനുള്ള സൗകര്യവുമുണ്ട്. ഈ പദ്ധതിയുടെ ഭാഗമായി പൊതു-സ്വകാര്യ മേഖലകളിൽ നിന്നുള്ള 37 ഇന്ത്യൻ വിതരണക്കാരാണ് പങ്കാളികളായിട്ടുള്ളത്. വഡോദരയിലെ പ്ലാന്റിൽ മാത്രം 3,000 നേരിട്ടുള്ള തൊഴിലവസരങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിന് വിദഗ്ധ തൊഴിലവസരങ്ങൾ ഈ പദ്ധതി വഴി സൃഷ്ടിക്കപ്പെടും. ഭാവിയിൽ ഇത്തരം വിമാനങ്ങൾ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും ഈ പദ്ധതിയിലൂടെ ഇന്ത്യയ്ക്ക് സാധിക്കും.
‘Made in India’ C295 military aircraft to take flight soon; Tata ends HAL’s monopoly
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt








