വാൻകൂവർ: ലോകമെമ്പടുമുള്ള ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന ഫിഫ ലോകകപ്പ് ടൂർണമെന്റിന് പന്തുരുളാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ, കാനഡയിലെ പ്രധാന ആതിഥേയ നഗരങ്ങളായ വാൻകൂവറും ടൊറന്റോയും വലിയൊരുക്കങ്ങളിലേക്ക് കടക്കുകയാണ്. വരാനിരിക്കുന്ന കായികമാമാങ്കത്തെ സാമ്പത്തിക നേട്ടത്തിനുള്ള സുവർണ്ണാവസരമായാണ് പ്രാദേശിക ബിസിനസ് സംരംഭങ്ങളും ടൂറിസം വകുപ്പും കാണുന്നത്. അടുത്ത മാസം മുതൽ ആരംഭിക്കുന്ന മത്സരങ്ങൾക്കായി നഗരത്തിലേക്ക് എത്തുന്ന പതിനായിരക്കണക്കിന് ആരാധകരെ സ്വീകരിക്കാൻ വാൻകൂവറിലെ പ്രമുഖ ഫുഡ് ടൂറിസം കമ്പനിയായ ‘വാൻകൂവർ ഫുഡി ടൂർസ്’ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ പ്രത്യേക പാക്കേജുകൾ തയ്യാറാക്കിക്കഴിഞ്ഞു.
മുൻപ് 2024 ഡിസംബറിൽ ഗായിക ടെയ്‌ലർ സ്വിഫ്റ്റിന്റെ സംഗീതപരിപാടിക്കായി നഗരത്തിലെത്തിയ ആരാധകരെ ആകർഷിക്കാൻ ഒരുക്കിയ പ്രത്യേക ടൂറുകൾ വൻ വിജയമായതാണ് ഇത്തരം സംരംഭങ്ങൾക്ക് ഇവർക്ക് പ്രചോദനമായത്. നഗരത്തിലുടനീളം ഫിഫയുടെ ബാനറുകളും ബോർഡുകളും ഉയർന്നു തുടങ്ങിയതോടെ വലിയൊരു ആവേശം പ്രകടമാണെന്ന് ടൂറിസം കോർപ്പറേഷനായ ‘ഡെസ്റ്റിനേഷൻ വാൻകൂവർ’ വ്യക്തമാക്കുന്നു.
അമേരിക്കയും മെക്സിക്കോയും കാനഡയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഈ മെഗാ ടൂർണമെന്റിൽ ആകെ 48 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ജൂൺ 11 മുതൽ ജൂലൈ 19 വരെ നീളുന്ന ടൂർണമെന്റിലെ 104 മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന 16 നഗരങ്ങളിൽ വാൻകൂവറും ടൊറന്റോയും ഉൾപ്പെടുന്നു. മത്സരങ്ങൾക്കായി ടൊറന്റോ നഗരം 380 ദശലക്ഷം ഡോളറിന്റെ ബജറ്റാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിൽ ഫെഡറൽ-പ്രൊവിൻഷ്യൽ സർക്കാരുകളുടെ ധനസഹായവും ഉൾപ്പെടുന്നു. ഗ്രേറ്റർ ടൊറന്റോ മേഖലയ്ക്ക് 940 ദശലക്ഷം ഡോളർ വരെയുള്ള സാമ്പത്തിക നേട്ടമുണ്ടാകുമെന്നാണ് ഫിഫയുടെ വിലയിരുത്തൽ.
അതേസമയം, വാൻകൂവർ ഉൾപ്പെടുന്ന ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ ചിലവുകൾ മുൻപ് കണക്കാക്കിയതിനേക്കാൾ 10 ശതമാനം വർധിച്ച് 532 ദശലക്ഷം മുതൽ 624 ദശലക്ഷം ഡോളർ വരെയാകുമെന്നാണ് ഒടുവിലത്തെ ഔദ്യോഗിക റിപ്പോർട്ട്. ലോകകപ്പ് വഴി 3,50,000 സന്ദർശകർ എത്തുമെന്നും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ടൂറിസം മേഖലയിലൂടെ ഒരു ബില്യൺ ഡോളറിലധികം വരുമാനമുണ്ടാകുമെന്നുമാണ് ഇവിടുത്തെ സർക്കാർ വ്യക്തമാക്കുന്നത്. എന്നാൽ സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായി വരാൻ ആഴ്ചകൾ എടുക്കുമെന്നതിനാൽ അന്തിമ ചിലവ് ഇനിയും ഉയർന്നേക്കാം.
സുരക്ഷയ്ക്കായി മാത്രം കേന്ദ്ര സർക്കാർ 145 ദശലക്ഷം ഡോളറാണ് ഇരു നഗരങ്ങൾക്കുമായി അനുവദിച്ചിരിക്കുന്നത്. എന്നാൽ, ലോകകപ്പ് നടത്തിപ്പിനായുള്ള ഭീമമായ ചിലവുകളും അതിൽ നിന്നുള്ള യഥാർത്ഥ ലാഭവും തമ്മിൽ എത്രത്തോളം പൊരുത്തപ്പെടുമെന്ന കാര്യത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തുകയാണ് ഒരുവിഭാഗം സാമ്പത്തിക വിദഗ്ധർ. സർക്കാർ കണക്കുകൾ എത്രത്തോളം യാഥാർത്ഥ്യബോധമുള്ളതാണെന്ന് തിരിച്ചറിയുക അസാധ്യമാണെന്നാണ് ടൊറന്റോ മെട്രോപൊളിറ്റൻ യൂണിവേഴ്സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹോസ്പിറ്റാലിറ്റി ആൻഡ് ടൂറിസം ഡയറക്ടർ വെയ്ൻ സ്മിത്ത് വ്യക്തമാക്കുന്നത്.
ജൂൺ, ജൂലൈ മാസങ്ങൾ കാനഡയിൽ പൊതുവേ ടൂറിസത്തിന്റെ സുവർണ്ണകാലയളവാണ്. ലോകകപ്പ് ഇല്ലെങ്കിൽ പോലും ഇക്കാലയളവിൽ ഇവിടുത്തെ ഹോട്ടലുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദർശകരെക്കൊണ്ട് നിറയാറുണ്ട്. ടൊറന്റോയിൽ ഇതേ സമയത്ത് പ്രൈഡ് ഫെസ്റ്റിവലും മറ്റ് പ്രമുഖ കായിക മത്സരങ്ങളും നടക്കുന്നുണ്ട്. അതിനാൽ ലോകകപ്പ് വരുന്നത് വഴി പുതിയ സഞ്ചാരികൾ എത്തുന്നതിനൊപ്പം, മറ്റ് ആവശ്യങ്ങൾക്കായി വരാനിരുന്ന സാധാരണ വിനോദസഞ്ചാരികൾ നഗരത്തെ ഒഴിവാക്കാൻ ഇത് കാരണമായേക്കാം. സാമ്പത്തിക നേട്ടത്തേക്കാൾ, നഗരങ്ങളെ ആഗോളതലത്തിൽ പ്രദർശിപ്പിക്കാനുള്ള ഒരു വലിയ മാർക്കറ്റിംഗ് തന്ത്രമായി വേണം ഈ ലോകകപ്പിനെ കാണാനെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ബ്രിട്ടീഷ് കൊളംബിയ സർവകലാശാലയിലെ സാമ്പത്തിക വിദഗ്ധനായ പ്രൊഫസർ ജാരെറ്റ് വോണും സമാനമായ വിയോജിപ്പ് പ്രകടിപ്പിക്കുന്നുണ്ട്. കൃത്യമായ ചിലവ് എത്രയെന്ന് മുൻകൂട്ടി നിശ്ചയിക്കാതെ കോടികൾ നിക്ഷേപിക്കുന്ന സർക്കാർ നിലപാടിനെ നികുതിദായകർ ചോദ്യം ചെയ്യണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. ഭീമമായ ചിലവുകളും കടുത്ത ഫിഫ നിബന്ധനകളും മുൻനിർത്തി 2021-ൽ മോൺട്രിയൽ നഗരം ആതിഥേയത്വ പദവിയിൽ നിന്ന് സ്വയം പിന്മാറിയ പശ്ചാത്തലവും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്.
2010-ൽ വാൻകൂവറിൽ നടന്ന വിന്റർ ഒളിംപിക്സ് നഗരത്തിന് പുതിയ സ്കൈട്രെയിൻ ലൈനും വലിയ അടിസ്ഥാന സൗകര്യങ്ങളും സമ്മാനിച്ചതുപോലെ സ്ഥിരമായ ഒരു വികസന നേട്ടവും ഈ ലോകകപ്പിലൂടെ നഗരങ്ങൾക്ക് ലഭിക്കാനിടയില്ലെന്നും വിലയിരുത്തപ്പെടുന്നു. വിവാദങ്ങളും സാമ്പത്തിക കണക്കുകളിലെ തർക്കങ്ങളും തുടരുമ്പോഴും, ലോകകപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ കാനഡയിലേക്ക് ഒഴുകിയെത്തുന്ന കായികപ്രേമികളെ വരവേറ്റ് പരമാവധി നേട്ടമുണ്ടാക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് പ്രാദേശിക ബിസിനസ് ലോകം.
Will crores flow in or will the treasury leak out? Canada prepares for the FIFA World Cup
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




