ഒട്ടാവ: പങ്കാളിയിൽ നിന്നുള്ള ശാരീരികവും മാനസികവുമായ അതിക്രമങ്ങൾ നേരിടുന്നവർക്ക് നഷ്ടപരിഹാരത്തിനായി സിവിൽ കേസുകൾ ഫയൽ ചെയ്യാൻ പുതിയ നിയമവഴി (Tort) അംഗീകരിച്ച് കാനഡ സുപ്രീം കോടതി. ഗാർഹിക പീഡനത്തിന് ഇരയാകുന്നവർക്ക് സാമ്പത്തിക നഷ്ടപരിഹാരം തേടാൻ നിലവിലുള്ള നിയമങ്ങൾ അപര്യാപ്തമാണെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ ഈ ചരിത്രപരമായ ഇടപെടൽ.
വെള്ളിയാഴ്ച പുറപ്പെടുവിച്ച ‘അലുവാലിയ v അലുവാലിയ’ കേസിലെ വിധിന്യായത്തിലാണ് ‘ടോർട്ട് ഓഫ് ഇന്റിമേറ്റ് പാർട്ണർ വയലൻസ്’ (Tort of Intimate Partner Violence) എന്ന പുതിയ നിയമസാധുതയ്ക്ക് കോടതി അംഗീകാരം നൽകിയത്. ഒമ്പതംഗ ബെഞ്ചിൽ ആറിനെതിരെ മൂന്ന് വോട്ടുകൾക്കാണ് ഭൂരിപക്ഷ വിധി ഉണ്ടായത്. നിലവിലുള്ള ക്രിമിനൽ-സിവിൽ നിയമങ്ങൾ വ്യക്തിയുടെ അന്തസ്സിനും സ്വയംഭരണാധികാരത്തിനും (Autonomy) ഏൽക്കുന്ന ആഘാതങ്ങളെ പൂർണ്ണമായി ഉൾക്കൊള്ളുന്നില്ലെന്ന് കോടതി വിലയിരുത്തി.
പങ്കാളിയെ നിയന്ത്രിക്കാൻ നടത്തുന്ന ശ്രമങ്ങളും സ്വയം തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കുന്നതും വലിയ കുറ്റമാണെന്നും ഇതിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും വിധിന്യായത്തിൽ ജസ്റ്റിസ് നികോളാസ് കാസിറർ വ്യക്തമാക്കി.
കുൽദീപ് അലുവാലിയയും അമൃത് അലുവാലിയയും തമ്മിലുള്ള നിയമപോരാട്ടമാണ് ഈ വിധിയിലേക്ക് നയിച്ചത്. 2016-ൽ ഇവർ വേർപിരിഞ്ഞതിന് പിന്നാലെ ഭർത്താവിൽ നിന്ന് താൻ നേരിട്ട ശാരീരികവും മാനസികവുമായ പീഡനങ്ങൾ ചൂണ്ടിക്കാട്ടി അമൃത് അലുവാലിയ കോടതിയെ സമീപിക്കുകയായിരുന്നു.
പ്രാദേശിക കോടതി ഇവർക്ക് 1.5 ലക്ഷം ഡോളർ നഷ്ടപരിഹാരം വിധിച്ചിരുന്നു. എന്നാൽ 2023-ൽ ഒന്റാറിയോ അപ്പീൽ കോടതി ഇത് റദ്ദാക്കി. നിലവിലുള്ള നിയമങ്ങൾ തന്നെ ഇത്തരം കേസുകൾ കൈകാര്യം ചെയ്യാൻ മതിയെന്നായിരുന്നു അപ്പീൽ കോടതിയുടെ വാദം. ഇതിനെതിരെയാണ് സുപ്രീം കോടതിയിൽ ഹർജി എത്തിയത്. നേരത്തെ വിചാരണാ കോടതി ‘ഫാമിലി വയലൻസ്’ എന്ന പൊതുവായ പദമാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ സുപ്രീം കോടതി ഇത് തിരുത്തി ‘ഇന്റിമേറ്റ് പാർട്ണർ വയലൻസ്’ എന്നാക്കി മാറ്റി.
കുടുംബത്തിലെ എല്ലാവരെയും ഉൾപ്പെടുത്തുന്നതിനേക്കാൾ, പങ്കാളികൾക്കിടയിലെ സവിശേഷമായ പീഡനങ്ങളെ അഭിസംബോധന ചെയ്യുകയാണ് ഇതിന്റെ ലക്ഷ്യം. ബന്ധത്തിനിടയിലോ അത് അവസാനിച്ച ശേഷമോ പങ്കാളി മനഃപൂർവം നടത്തുന്ന അതിക്രമങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ ഈ നിയമത്തിന്റെ പരിധിയിൽ വരും.
അതേസമയം, കോടതിയിലെ മൂന്ന് ജഡ്ജിമാർ ഈ വിധിയോട് വിയോജിച്ചു. നിലവിലുള്ള നിയമസംവിധാനത്തിലൂടെ തന്നെ ഇരകൾക്ക് ആവശ്യമായ പരിഹാരം ലഭ്യമാണെന്നും പുതിയൊരു നിയമവഴിയുടെ ആവശ്യം ഇപ്പോഴില്ലെന്നുമാണ് ജസ്റ്റിസ് മഹ്മൂദ് ജമാൽ ഉൾപ്പെട്ട ന്യൂനപക്ഷം നിരീക്ഷിച്ചത്. എങ്കിലും ഭൂരിപക്ഷ വിധി നിലവിൽ വന്നതോടെ, കാനഡയിലെ ഗാർഹിക പീഡന വിരുദ്ധ പോരാട്ടങ്ങളിൽ പുതിയൊരു അധ്യായം കുറിക്കപ്പെട്ടിരിക്കുകയാണ്. വ്യക്തിസ്വാതന്ത്ര്യത്തിനും അന്തസ്സിനും വിലകൽപ്പിക്കുന്ന ഈ വിധി വരുംകാലങ്ങളിൽ സമാനമായ നിരവധി കേസുകളിൽ നിർണ്ണായകമാകും.
Special compensation for domestic violence now available; Historic ruling in Canada
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




