റെഡ് ഡീർ (ആൽബർട്ട): റെഡ് ഡിയറിൽ 14 വയസ്സുകാരിക്ക് നേരെ സഹപാഠികളുടെ അതിക്രൂരമായ മർദ്ദനം. ലങ്കാസ്റ്റർ മെഡോസ് മേഖലയിലെ മൈതാനത്ത് വെച്ചുണ്ടായ ആക്രമണത്തിൽ റൈലിൻ ബ്രിൻസ്റ്റൺ എന്ന പെൺകുട്ടിക്കാണ് ഗുരുതരമായി പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP) അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.20-ഓടെയാണ് സംഭവം നടന്നത്. മർദ്ദനത്തിന്റെ ഭീകരമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. റൈലിനെ തറയിൽ കിടത്തി മുകളിൽ ഇരുന്നുകൊണ്ട് ഒരു പെൺകുട്ടി തലങ്ങും വിലങ്ങും മർദ്ദിക്കുന്നതും തല നിലത്തിടിപ്പിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. കണ്ടുനിന്നവർ തടയാൻ ശ്രമിക്കാതെ ദൃശ്യങ്ങൾ പകർത്തിയതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
“ആദ്യത്തെ അടി കിട്ടിയത് മാത്രമേ എനിക്ക് ഓർമ്മയുള്ളൂ, പിന്നീട് കണ്ണ് തുറക്കുന്നത് ആശുപത്രിയിലാണ്” – ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന റൈലിൻ പറഞ്ഞു. യാതൊരു പ്രകോപനവുമില്ലാതെയാണ് തന്നെ ആക്രമിച്ചതെന്നും അവൾ കൂട്ടിച്ചേർത്തു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അമ്മ സ്റ്റെഫാനി റെമ്പൽ കണ്ടത് രക്തത്തിൽ കുളിച്ചുനിൽക്കുന്ന മകളെയാണ്. മകളുടെ മുഖം മുഴുവൻ രക്തമായിരുന്നുവെന്നും പാന്റ്സ് രക്തം പുരണ്ട് നനഞ്ഞിരുന്നുവെന്നും അവർ ഓർക്കുന്നു. “ഒരു അമ്മയെ സംബന്ധിച്ച് മകളെ ആ അവസ്ഥയിൽ കാണുന്നത് താങ്ങാവുന്നതിലും അപ്പുറമാണ്. ഇത് വെറുമൊരു സ്കൂൾ വഴക്കോ പരിഹാസമോ അല്ല, ക്രൂരമായ വധശ്രമമാണ്” – സ്റ്റെഫാനി പറഞ്ഞു. റൈലിന്റെ രണ്ട് കണ്ണുകൾക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആന്തരിക രക്തസ്രാവവും തലയ്ക്ക് ക്ഷതവുമുണ്ട്.
സംഭവത്തിൽ 14 വയസ്സുള്ള രണ്ട് പെൺകുട്ടികൾക്കെതിരെ ശാരീരിക ഉപദ്രവം ഏൽപ്പിച്ചതിനും ശ്വാസം മുട്ടിക്കാൻ ശ്രമിച്ചതിനും (Assault by choking) പോലീസ് കേസെടുത്തു. ഇവരെ നിബന്ധനകളോടെ വിട്ടയച്ചെങ്കിലും ജൂൺ 25-ന് കോടതിയിൽ ഹാജരാകണം. മർദ്ദനമേറ്റ കുട്ടി പഠിക്കുന്ന ഹണ്ടിംഗ് ഹിൽസ് ഹൈസ്കൂളിലെ വിദ്യാർത്ഥികളാണ് പ്രതികളെന്ന് സ്കൂൾ പ്രിൻസിപ്പൽ ജെമി റൗലുസിക് സ്ഥിരീകരിച്ചു. ഇവർക്കെതിരെ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
മർദ്ദനമുണ്ടായതിന് പിന്നാലെ ബുധനാഴ്ച ഉച്ചയ്ക്ക് ഹണ്ടിംഗ് ഹിൽസ് ഹൈസ്കൂളിന് നേരെ ബോംബ് ഭീഷണിയും വെടിവയ്പ്പ് ഭീഷണിയും ഉണ്ടായതോടെ പ്രദേശം അതീവ ജാഗ്രതയിലായി. തുടർന്ന് സ്കൂളിന് അവധി നൽകി. എന്നാൽ ഈ ഭീഷണിയും പെൺകുട്ടിക്ക് നേരെയുണ്ടായ മർദ്ദനവും തമ്മിൽ ബന്ധമുണ്ടോ എന്ന് പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. റൈലിന്റെ ചികിത്സയ്ക്കും കൗൺസിലിംഗിനുമായി ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോമായ ഗോഫണ്ട്മി (GoFundMe) വഴി സഹായം തേടുകയാണ് കുടുംബം. മകൾ ജീവിതത്തിലേക്ക് തിരികെ വരുമെന്ന പ്രതീക്ഷയിലാണ് ഈ അമ്മ. സ്കൂൾ പരിസരങ്ങളിലെ അക്രമങ്ങൾ വർദ്ധിക്കുന്നത് തടയാൻ പോലീസും വിദ്യാഭ്യാസ വകുപ്പും ചേർന്ന് പ്രത്യേക കർമ്മപദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്.
14-year-old girl brutally beaten by classmates; Two girls arrested in Red Deer
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




