ഒട്ടാവ: കാനഡയിലെ രാജ്യാന്തര വിദ്യാഭ്യാസ മേഖലയെ പിടിച്ചുലച്ച് സ്റ്റുഡന്റ് വിസ തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ പുതിയ തലത്തിലേക്ക്. വിസ നടപടികളിലെ സുതാര്യതയില്ലായ്മയും സുരക്ഷാ വീഴ്ചകളും ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തെത്തിയതോടെ,മാർക്ക് കാർണി സർക്കാർ കടുത്ത രാഷ്ട്രീയ സമ്മർദ്ദത്തിലായിരിക്കുകയാണ്. തട്ടിപ്പിലൂടെ വിസ നേടിയവരെ കണ്ടെത്താനും ഇമിഗ്രേഷൻ നിയമങ്ങൾ ലംഘിക്കുന്നവരെ പുറത്താക്കാനും കർശന നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
ഇമിഗ്രേഷൻ മന്ത്രി ലിന മെറ്റ്‌ലെജ് ദിയാബ് ഹൗസ് ഓഫ് കോമൺസ് സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് മുൻപാകെ നൽകിയ മൊഴിയാണ് നിലവിലെ വിവാദങ്ങൾക്ക് ആധാരം. രാജ്യാന്തര വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട 1.53 ലക്ഷം കേസുകൾ പരിശോധിച്ചതിൽ ഏകദേശം 14 ശതമാനത്തോളം അപേക്ഷകൾ വ്യാജമാണെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇതിൽ പലരും അഭയാർത്ഥി പദവിക്കായി തെറ്റായ വിവരങ്ങൾ നൽകിയതായും കണ്ടെത്തിയിട്ടുണ്ട്. പതിനായിരക്കണക്കിന് അപേക്ഷകൾ ഇപ്പോഴും വിശദമായ പരിശോധനയിലാണ്.
കാനഡയിലെ ഇമിഗ്രേഷൻ സംവിധാനത്തിലെ പഴുതുകൾ നേരത്തെ തന്നെ ഓഡിറ്റർ ജനറൽ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. വിദേശ വിദ്യാർത്ഥികൾ പഠനത്തിനായി എത്തിയ ശേഷം വിസ നിബന്ധനകൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടുവെന്നാണ് പ്രധാന വിമർശനം. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്തവരെ കണ്ടെത്താനുള്ള കൃത്യമായ സംവിധാനം നിലവിലില്ലാത്തതും പ്രതിപക്ഷം ആയുധമാക്കുന്നു. വ്യാജ പ്രവേശന രേഖകൾ നൽകുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടി വേണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
വിവാദങ്ങൾ പുകയുന്നതിനിടെ ഇമിഗ്രേഷൻ നിയമങ്ങളിൽ വലിയ മാറ്റങ്ങളാണ് ഫെഡറൽ സർക്കാർ വരുത്തുന്നത്. അതിന്റെ ഭാഗമായി സ്റ്റുഡന്റ് വിസകൾക്ക് നിയന്ത്രണം (Permit Cap) ഏർപ്പെടുത്തിക്കഴിഞ്ഞു. കൂടാതെ, പഠനത്തിന് ശേഷമുള്ള തൊഴിൽ അനുമതി (PGWP), പങ്കാളികൾക്കുള്ള വിസ (Spousal Open Work Permit) എന്നിവയിലും പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്നു. താമസസൗകര്യം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലുണ്ടായ അമിതഭാരം കുറയ്ക്കാനും ഇമിഗ്രേഷൻ സംവിധാനത്തിന്റെ വിശ്വാസ്യത വീണ്ടെടുക്കാനുമാണ് ഈ നീക്കമെന്നാണ് സർക്കാർ വിശദീകരണം.
കാനഡയുടെ സമ്പദ്‌വ്യവസ്ഥയിൽ വലിയ പങ്കുവഹിക്കുന്നവരാണ് രാജ്യാന്തര വിദ്യാർത്ഥികൾ എന്നതുകൊണ്ടുതന്നെ, നിയന്ത്രണങ്ങൾ ഈ മേഖലയെ ബാധിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. എന്നാൽ, യഥാർത്ഥ വിദ്യാർത്ഥികൾ ഭയപ്പെടേണ്ടതില്ലെന്നും വ്യാജന്മാരെ ഒഴിവാക്കുന്നത് സിസ്റ്റത്തിന്റെ സുരക്ഷ വർദ്ധിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു. ഇനി മുതൽ വിസ അപേക്ഷകളിലും തുടർന്നുള്ള പരിശോധനകളിലും കടുത്ത നിബന്ധനകൾ പ്രതീക്ഷിക്കാം. കൃത്യമായ രേഖകളും യോഗ്യതയുമുള്ള വിദ്യാർത്ഥികൾക്ക് മാത്രമേ കാനഡയിലെ പുതിയ ഇമിഗ്രേഷൻ സാഹചര്യങ്ങളിൽ മുന്നോട്ട് പോകാൻ സാധിക്കൂ.
Big change in student visa rules in Canada
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




