ഹാലിഫാക്സ്: നോവ സ്കോഷ്യയിലെ ദീർഘകാല പരിചരണ മേഖലയിലെ (Long-term care) ജീവനക്കാരും പ്രവിശ്യാ സർക്കാരും തമ്മിലുള്ള വേതന തർക്കം പരിഹാരമില്ലാതെ തുടരുന്നു. വ്യാഴാഴ്ച നടന്ന ചർച്ചയിൽ സർക്കാർ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസ് (CUPE) തള്ളിയതോടെയാണ് സമരം നീളുന്നത്. നാല് വർഷത്തേക്ക് കുറഞ്ഞത് 12 ശതമാനം വേതന വർദ്ധനവും ഷിഫ്റ്റ് അലവൻസുകളിൽ 70 ശതമാനം വർദ്ധനവുമാണ് സർക്കാർ വാഗ്ദാനം ചെയ്തതെന്ന് മുതിർന്ന പൗരന്മാരുടെയും ദീർഘകാല പരിചരണത്തിന്റെയും ചുമതലയുള്ള മന്ത്രി ബാർബറ ആഡംസ് വ്യക്തമാക്കി. എന്നാൽ, 2028-ഓടെ കുറഞ്ഞ വേതനം മണിക്കൂറിന് 23.57 ഡോളർ ആക്കാമെന്ന സർക്കാരിന്റെ വാഗ്ദാനം നിലവിലെ ജീവിതച്ചെലവ് കണക്കിലെടുക്കുമ്പോൾ അപര്യാപ്തമാണെന്ന് യൂണിയൻ വക്താവ് ടെയ്ലർ ജോൺസ്റ്റൺ അറിയിച്ചു.
ഏപ്രിൽ 13-ന് ആരംഭിച്ച സമരത്തിൽ നിലവിൽ 32 സ്ഥാപനങ്ങളിലായി 3,100 ജീവനക്കാരാണ് പങ്കുചേരുന്നത്. അടുത്ത ആഴ്ച കേപ് ബ്രെട്ടണിലെ രണ്ട് കെയർ ഹോമുകൾ കൂടി സമരത്തിൽ പങ്കുചേരുമെന്ന് യൂണിയൻ അറിയിച്ചു. നേഴ്സുമാർ, കണ്ടിന്യൂയിംഗ് കെയർ അസിസ്റ്റന്റുമാർ, ഫിസിയോതെറാപ്പിസ്റ്റുകൾ, ഹൗസ് കീപ്പിംഗ് ജീവനക്കാർ തുടങ്ങിയവരാണ് സമരരംഗത്തുള്ളത്. സർക്കാരിന്റെ നിലവിലെ വാഗ്ദാനം 29 കെയർ ഹോമുകളിലെയും ആശുപത്രികളിലെയും ജീവനക്കാർ അംഗീകരിച്ചിട്ടുണ്ടെന്നും എന്നാൽ സമരക്കാരുടെ ആവശ്യങ്ങൾ പ്രായോഗികമല്ലെന്നുമാണ് മന്ത്രി ബാർബറ ആഡംസിന്റെ നിലപാട്. 2023 ഒക്ടോബറിൽ നിലവിലെ കരാർ കാലാവധി അവസാനിച്ചിരുന്നു.
സമരം നീളുന്നത് കെയർ ഹോമുകളിലെ അന്തേവാസികളുടെ പരിചരണത്തെ ബാധിക്കുന്നതായി ബന്ധുക്കൾ പരാതിപ്പെട്ടു. അത്യാവശ്യ സേവനങ്ങൾ നിലനിർത്തുന്നുണ്ടെങ്കിലും ഫിസിയോതെറാപ്പിസ്റ്റുകളും ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റുകളും ജോലിയിൽ പ്രവേശിക്കാത്തത് തിരിച്ചടിയാകുന്നു. പരിചരണത്തിൽ കുറവുണ്ടായതോടെ അന്തേവാസികൾ വീഴുന്ന സംഭവങ്ങൾ വർദ്ധിച്ചതായും ഭക്ഷണക്രമത്തിൽ മാറ്റം വരുത്തേണ്ടി വന്നതായും ബന്ധുക്കൾ ആരോപിച്ചു. ജീവനക്കാരുടെ കുറവ് നികത്താൻ കുടുംബാംഗങ്ങൾ നേരിട്ടെത്തി അന്തേവാസികളെ സഹായിക്കേണ്ട സാഹചര്യമാണെന്ന് ഹാലിഫാക്സിലെ സെന്റ് വിൻസെന്റ് നഴ്സിംഗ് ഹോമിലുള്ളവരുടെ ബന്ധുക്കൾ വ്യക്തമാക്കിയതായി ദ കനേഡിയൻ പ്രസ് റിപ്പോർട്ട് ചെയ്തു.
Care home strike continues in Nova Scotia; talks between government and union fail
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



