ടൊറന്റോ: കാനഡയിലെ പ്രമുഖ സർവ്വകലാശാലകളുടെ സുരക്ഷാ സംവിധാനങ്ങളെ തകർത്ത് വൻ സൈബർ ആക്രമണം. ടൊറന്റോ സർവ്വകലാശാല, ബ്രിട്ടീഷ് കൊളംബിയ സർവ്വകലാശാല, ആൽബർട്ട സർവ്വകലാശാല എന്നിവയുൾപ്പെടെയുള്ള രാജ്യത്തെ വമ്പൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സ്വകാര്യ വിവരങ്ങളാണ് ഹാക്കർമാർ ചോർത്തിയത്. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ആഗോളതലത്തിൽ ഉപയോഗിക്കുന്ന ‘ക്യാൻവാസ്’ എന്ന ലേണിംഗ് പ്ലാറ്റ്‌ഫോമിന് നേരെയുണ്ടായ കടന്നുകയറ്റമാണ് ഈ വൻ സുരക്ഷാ വീഴ്ചയ്ക്ക് കാരണമായത്. ഈ പ്ലാറ്റ്‌ഫോമിന്റെ മാതൃകമ്പനിയായ ഇൻസ്ട്രക്ചർ സിസ്റ്റത്തിൽ അജ്ഞാതർ പ്രവേശിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.
വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും പേരുകൾ, ഇമെയിൽ വിലാസങ്ങൾ, സ്റ്റുഡന്റ് ഐഡി നമ്പറുകൾ, പ്ലാറ്റ്‌ഫോമിലൂടെ കൈമാറിയ സന്ദേശങ്ങൾ എന്നിവ ഹാക്കർമാർ കൈക്കലാക്കിയതായാണ് വിവരം. ലോകപ്രശസ്ത ഹാക്കർ ഗ്രൂപ്പായ ‘ഷൈനി ഹണ്ടേഴ്സ്’ ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ഏകദേശം 9,000 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി 27.5 കോടി ആളുകളുടെ വിവരങ്ങൾ തങ്ങളുടെ കൈവശമുണ്ടെന്നാണ് ഇവരുടെ അവകാശവാദം. അതേസമയം ബാങ്ക് വിവരങ്ങളോ പാസ്‌വേഡുകളോ ചോർന്നതായി ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല.
പ്രതിസന്ധിയെത്തുടർന്ന് ടൊറന്റോ സർവ്വകലാശാല തങ്ങളുടെ ‘ക്വെർക്കസ്’ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു. പ്ലാറ്റ്‌ഫോമിൽ ലോഗിൻ ചെയ്യരുതെന്ന് വിദ്യാർത്ഥികൾക്ക് കർശന നിർദ്ദേശം നൽകിയിരിക്കുകയാണ്. ഇതിനോടകം ലോഗിൻ ചെയ്തിട്ടുള്ളവർ ഉടൻ തന്നെ പാസ്‌വേഡുകൾ മാറ്റണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. നിലവിൽ സാങ്കേതിക തകരാറുകൾ പരിഹരിച്ചതായും പ്ലാറ്റ്‌ഫോം പ്രവർത്തനസജ്ജമാണെന്നും ഇൻസ്ട്രക്ചർ അറിയിച്ചിട്ടുണ്ടെങ്കിലും അതീവ ജാഗ്രതയിലാണ് കനേഡിയൻ സർവ്വകലാശാലകൾ. മുമ്പ് കണ്ടിട്ടില്ലാത്ത വിധം വിദ്യാഭ്യാസ മേഖലയെ ബാധിച്ച ഈ സുരക്ഷാ ഭീഷണിയിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Several Canadian universities face security breach, student data leaked
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




