ന്യൂഡൽഹി: റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് (RSF) പുറത്തുവിട്ട 2026-ലെ ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം വീണ്ടും താഴേക്ക്. 180 രാജ്യങ്ങളുടെ പട്ടികയിൽ 157-ാം സ്ഥാനത്താണ് ഇന്ത്യ ഇപ്പോൾ ഉള്ളത്. കഴിഞ്ഞ വർഷം ഇന്ത്യ 151-ാം സ്ഥാനത്തായിരുന്നു. മാധ്യമ സ്വാതന്ത്ര്യം കഴിഞ്ഞ 25 വർഷത്തിനിടയിലെ ഏറ്റവും മോശം അവസ്ഥയിലാണെന്നാണ് പുതിയ സൂചിക വ്യക്തമാക്കുന്നത്. ഏഷ്യയിലെ മറ്റ് പല അയൽരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ ഏറെ പിന്നിലാണെന്നത് വലിയ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്. നോർവേയാണ് പട്ടികയിൽ ഒന്നാമത്.
മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം പിന്നോട്ടുപോയത് ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാരിനെതിരെ കോൺഗ്രസ് ശക്തമായി രംഗത്തെത്തി. ബിജെപി സർക്കാർ രാജ്യത്തെ ന്യൂസ് റൂമുകളെ പൂർണ്ണമായും നിശബ്ദമാക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. ‘ആരെയും ഭയപ്പെടുത്താൻ സർക്കാർ നോക്കേണ്ട’ എന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രതികരിച്ചു. മാധ്യമപ്രവർത്തകർക്ക് നേരെയുള്ള ഭീഷണികളും സമ്മർദ്ദങ്ങളും വർദ്ധിച്ചുവരുന്നതായും ജനാധിപത്യത്തിന്റെ നാലാം തൂണിന്മേൽ ഭരണകൂടം കൈകടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ മാധ്യമപ്രവർത്തനം ക്രിമിനൽ കുറ്റമാക്കുന്ന രീതികൾ വർദ്ധിച്ചുവരുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. സുരക്ഷ, നിയമം, രാഷ്ട്രീയം എന്നിവയെല്ലാം വിലയിരുത്തി തയ്യാറാക്കിയ സൂചികയിൽ പകുതിയിലധികം രാജ്യങ്ങളിലെയും മാധ്യമ സ്വാതന്ത്ര്യം അതീവ ഗുരുതരാവസ്ഥയിലാണ്. കിഴക്കൻ യൂറോപ്പും പശ്ചിമേഷ്യയുമാണ് മാധ്യമപ്രവർത്തകർക്ക് ഏറ്റവും അപകടകരമായ മേഖലകൾ. ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ ഇരുന്നൂറിലധികം മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
Don’t try to silence them; Kharge opposes BJP policies that silence newsrooms
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



