മൈസൂരു: വിദ്യാർത്ഥികൾക്ക് വൃത്തിഹീനമായ ഭക്ഷണം വിതരണം ചെയ്ത സംഭവത്തിൽ മൈസൂരുവിലെ ഗ്ലോബൽ എജ്യുക്കേഷൻ കൺസൾട്ടൻസിയുടെ ലൈസൻസ് കർണാടക സർക്കാർ റദ്ദാക്കി. സ്ഥാപനത്തിന് കീഴിൽ പ്രവർത്തിച്ചിരുന്ന മെസ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എത്തി അടപ്പിച്ചു. മലയാളികളടക്കമുള്ള വിദ്യാർത്ഥികളുടെ പരാതിയെത്തുടർന്ന് മാധ്യമങ്ങളിൽ വാർത്ത വന്നതും കെ.സി. വേണുഗോപാൽ എം.പി വിഷയത്തിൽ ഇടപെട്ടതുമാണ് സർക്കാർ നടപടി വേഗത്തിലാക്കാൻ കാരണമായത്.
മൈസൂരുവിലെ അഞ്ച് കോളേജുകളിലായി ഭക്ഷണം എത്തിച്ചിരുന്ന ഈ ഏജൻസിയുടെ മെസ്സിൽ നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ദിവസങ്ങളോളം പഴക്കമുള്ള മാംസം, പുഴുവരിച്ച പച്ചക്കറികൾ, കാലാവധി കഴിഞ്ഞ മസാലപ്പൊടികൾ എന്നിവ ഇവിടെ നിന്നും കണ്ടെത്തി. പാത്രം കഴുകാൻ പോലും അഴുക്കുവെള്ളമാണ് ഉപയോഗിച്ചിരുന്നതെന്ന് പരിശോധനയിൽ വ്യക്തമായി. പ്രതിവർഷം 80,000 രൂപയോളം മെസ് ഫീസായി വാങ്ങിയിട്ടും വിദ്യാർത്ഥികൾക്ക് നൽകിയിരുന്നത് ഗുണനിലവാരമില്ലാത്ത ഭക്ഷണമായിരുന്നു.
വിഷയം ശ്രദ്ധയിൽപ്പെട്ട കെ.സി. വേണുഗോപാൽ എം.പി കർണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവുവിനെ നേരിട്ട് വിളിച്ച് കർശന നടപടി ആവശ്യപ്പെട്ടിരുന്നു. മെസ്സിൽ നിന്ന് ശേഖരിച്ച ഭക്ഷണ സാമ്പിളുകൾ നിലവിൽ ഭക്ഷ്യ സുരക്ഷാ ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വരുന്നതോടെ സ്ഥാപന ഉടമകൾക്കെതിരെ കൂടുതൽ നിയമനടപടികൾ സ്വീകരിക്കും. മെസ് അടപ്പിച്ച സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് ഭക്ഷണത്തിനായി ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായും അധികൃതർ അറിയിച്ചു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Cockroaches in rice, feathers in chicken curry; Karnataka government closes Mysuru mess that caused students to suffer




