ഒട്ടാവ: ചന്ദ്രനിലെ മഞ്ഞുകട്ടകളിൽ നിന്ന് കുടിവെള്ളം വേർതിരിച്ചെടുക്കാനുള്ള നൂതന സാങ്കേതികവിദ്യയുമായി കനേഡിയൻ കമ്പനി രംഗത്ത്. കനേഡിയൻ സ്പേസ് ഏജൻസിയും ഇംപാക്റ്റ് കാനഡയും സംയുക്തമായി സംഘടിപ്പിച്ച ‘ആക്വാലൂണർ ചാലഞ്ചിൽ’ വിജയിച്ച കനേഡിയൻ സ്ട്രാറ്റജിക് മിഷൻസ് കോർപ്പറേഷനാണ് (CSMC) ഈ നേട്ടം കൈവരിച്ചത്. ദൗത്യത്തിന്റെ ഭാഗമായി കമ്പനിക്ക് 400,000 ഡോളർ ഗ്രാന്റ് ലഭിച്ചു. ഭാവിയിൽ ചന്ദ്രനിൽ മനുഷ്യവാസം സാധ്യമാക്കാനുള്ള നാസയുടെ (NASA) ശ്രമങ്ങൾക്ക് ഈ കണ്ടെത്തൽ വലിയ കരുത്താകും.
ചന്ദ്രന്റെ ധ്രുവപ്രദേശങ്ങളിൽ സൂര്യപ്രകാശം എത്താത്ത ഗർത്തങ്ങളിൽ അടിഞ്ഞുകൂടിയിരിക്കുന്ന മഞ്ഞുകട്ടകളെ ഉരുക്കി ശുദ്ധജലമാക്കുന്ന ‘ലൂനാപ്യൂർ’ എന്ന സാങ്കേതികവിദ്യയാണ് കമ്പനി വികസിപ്പിച്ചത്. സോളാർ എനർജി ഉപയോഗിച്ച് മഞ്ഞുരുക്കിയ ശേഷം ചന്ദ്രനിലെ പൊടിപടലങ്ങളും മറ്റ് രാസമാലിന്യങ്ങളും നീക്കം ചെയ്ത് ഉപയോഗയോഗ്യമാക്കുന്നതാണ് ഈ രീതി. ചന്ദ്രനിൽ ഏകദേശം 600 ബില്യൺ കിലോഗ്രാം വെള്ളം മഞ്ഞിന്റെ രൂപത്തിലുണ്ടെന്നാണ് ശാസ്ത്രലോകത്തിന്റെ കണക്കുകൂട്ടൽ. ബില്യൺ കണക്കിന് വർഷങ്ങളായി ഉൽക്കകൾ വഴിയും മറ്റും ഇവിടെ എത്തിയ മഞ്ഞാണ് ഗവേഷണത്തിന് ഉപയോഗിക്കുക.
നാസയുടെ ആർട്ടെമിസ് ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രനിൽ സ്ഥിരമായ താവളങ്ങൾ ഒരുക്കുമ്പോൾ യാത്രികർക്ക് നേരിടേണ്ടി വരുന്ന ഏറ്റവും വലിയ വെല്ലുവിളി ശുദ്ധജല ലഭ്യതയാണ്. ഭൂമിയിൽ നിന്ന് വെള്ളം എത്തിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ലൂനാപ്യൂർ സാങ്കേതികവിദ്യ സഹായിക്കുമെന്ന് CSMC സിഇഒ ഡാനിയൽ സാക്സ് പറഞ്ഞു. ഈ പദ്ധതിക്ക് പുറമെ ചന്ദ്രനിലെ താവളങ്ങൾക്ക് ആവശ്യമായ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ചെറിയ ആണവ റിയാക്ടറുകൾ നിർമ്മിക്കാനുള്ള ഗവേഷണങ്ങളും കമ്പനി നടത്തിവരികയാണ്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Drinking water on the moon too! 'Lunapure' turns ice into fresh water; Canadian company makes history




