അൽമോറ: ഉത്തരാഖണ്ഡിലെ അൽമോറയിൽ ശ്മശാനം വിവാഹവേദിയാക്കിയ സംഭവത്തിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. മാർച്ചുലയിൽ രാംഗംഗ, ബദൻഗഢ് നദികൾ സംഗമിക്കുന്ന ഭാഗത്തുള്ള ശ്മശാനത്തിൽ വെച്ച് ഗാസിയാബാദ് സ്വദേശികളായ വധുവരന്മാരാണ് വിവാഹിതരായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് മതവിശ്വാസങ്ങളെയും ആചാരങ്ങളെയും ലംഘിച്ചുവെന്നാരോപിച്ച് പ്രാദേശികവാസികൾ രംഗത്തെത്തിയത്.
ഡെസ്റ്റിനേഷൻ വെഡ്ഡിംഗിന്റെ ഭാഗമായാണ് ശ്മശാനത്തിന് സമീപം പ്രത്യേകം മണ്ഡപം ഒരുക്കി വിവാഹ ചടങ്ങുകൾ നടത്തിയത്. മാലയിടൽ ഉൾപ്പെടെയുള്ള പ്രധാന ചടങ്ങുകളെല്ലാം ഇവിടെയാണ് നടന്നത്. മൃതദേഹങ്ങൾ സംസ്കരിക്കുന്ന പവിത്രമായ ഒരിടത്ത് ആഘോഷങ്ങൾ സംഘടിപ്പിച്ചത് അംഗീകരിക്കാനാവില്ലെന്നാണ് നാട്ടുകാരുടെ പക്ഷം. സംഭവം വിവാദമായതോടെ വിഷയത്തിൽ ഭരണകൂടം ഇടപെടുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.
പൊതുസ്ഥലങ്ങളിൽ ഇത്തരം പരിപാടികൾ നടത്തുന്നതിന് മുൻകൂർ അനുമതി ആവശ്യമാണെന്നും ശ്മശാനത്തിൽ വിവാഹം നടത്താൻ അനുമതി നൽകിയിട്ടില്ലെന്നും തഹസിൽദാർ ആബിദ് അലി അറിയിച്ചു. നിയമലംഘനം നടന്നതായി പ്രാഥമികമായി ബോധ്യപ്പെട്ട സാഹചര്യത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് വിശദീകരണം തേടുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, വധുവരന്മാരുടെ താൽപ്പര്യപ്രകാരമാണ് ഈ സ്ഥലം തിരഞ്ഞെടുത്തതെന്ന് വിവാഹം നടത്തിക്കൊടുത്ത റിസോർട്ട് മാനേജർ രാകേഷ് ശർമ്മ വിശദീകരിച്ചു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Cemetery becomes venue for destination wedding; locals protest 'Variety''s' ambition, authorities launch investigation




