ഗാന്ധിനഗർ: ഗുജറാത്തിലെ ജുനഗഡ്-ഗിർ സോമനാഥ് അതിർത്തിയിലുള്ള വിസാവദറിനടുത്തുള്ള രതാംഗ് ഗ്രാമത്തിൽ സിംഹം പെൺകുട്ടിക്ക് നേരെ പാഞ്ഞടുത്തു. കഴിഞ്ഞ ദിവസം രാത്രി ഗ്രാമത്തിലിറങ്ങിയ സിംഹം ഒരു വളർത്തുമൃഗത്തെ വേട്ടയാടി റോഡിലിരുന്ന് ഭക്ഷിക്കുന്നതിനിടെയാണ് സംഭവം. സിംഹത്തെ കാണാനായി ഗ്രാമവാസികൾ തടിച്ചുകൂടുകയും മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുകയും ചെയ്തതാണ് പ്രകോപനത്തിന് കാരണമായത്.
ഇരുട്ടത്ത് ആളുകൾ തുടർച്ചയായി മൊബൈൽ ഫ്ലാഷുകൾ ഉപയോഗിച്ചതോടെ അസ്വസ്ഥനായ സിംഹം ഇരയെ ഉപേക്ഷിച്ച് സമീപത്ത് നിന്നിരുന്ന പെൺകുട്ടിക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. പരിഭ്രാന്തയായി ഓടിയ പെൺകുട്ടിയെ സിംഹം പിന്തുടർന്നതോടെ നാട്ടുകാർ കൂട്ടമായി അലറിവിളിക്കുകയും ബഹളം വെക്കുകയും ചെയ്തു. ഇതോടെ ശ്രദ്ധതിരിഞ്ഞ സിംഹം ആക്രമണത്തിൽ നിന്ന് പിന്തിരിഞ്ഞതിനാൽ വലിയൊരു ദുരന്തം ഒഴിവാകുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വനംവകുപ്പ് അധികൃതർ പ്രദേശവാസികൾക്ക് കർശന മുന്നറിയിപ്പ് നൽകി. ഗിർ വനമേഖലയോട് ചേർന്നുള്ള ഗ്രാമങ്ങളിൽ വന്യമൃഗങ്ങൾ ഇറങ്ങുന്നത് പതിവാണെന്നും ദൃശ്യങ്ങൾ പകർത്താനോ സെൽഫി എടുക്കാനോ വന്യമൃഗങ്ങളെ പ്രകോപിപ്പിക്കുന്നത് അങ്ങേയറ്റം അപകടകരമാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. വന്യജീവികളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കണമെന്നും നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Lion attempts to attack girl in Gujarat: Locals scream, avert major tragedy




