ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ വിമാന ഇന്ധനവില (ATF) കുത്തനെ ഉയർന്നതോടെ രാജ്യത്തെ വ്യോമയാന മേഖല കടുത്ത പ്രതിസന്ധിയിലേക്ക്. ഇന്ധനവില കുറയ്ക്കാൻ സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ സർവീസുകൾ ഭാഗികമായോ പൂർണ്ണമായോ നിർത്തിവയ്ക്കേണ്ടി വരുമെന്ന് ചൂണ്ടിക്കാട്ടി വിമാനക്കമ്പനികളുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് (FIA) കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷം ക്രൂഡ് ഓയിൽ വിപണിയെ ബാധിച്ചതാണ് നിലവിലെ വിലക്കയറ്റത്തിന് പ്രധാന കാരണം.
ആഭ്യന്തര സർവീസുകൾക്ക് ഒരു ലിറ്റർ ഇന്ധനത്തിന് 15 രൂപയോളം വർധിപ്പിക്കാൻ അനുമതിയുള്ളപ്പോൾ, നിലവിലെ സാഹചര്യത്തിൽ ലിറ്ററിന് 73 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ വിമാനക്കമ്പനികളുടെ മൊത്തം പ്രവർത്തനച്ചെലവിൽ 40 ശതമാനത്തിന്റെ വർധനവുണ്ടായി. എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ പ്രമുഖ കമ്പനികൾ ഉൾപ്പെടുന്നതാണ് എഫ്.ഐ.എ. ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകൾക്ക് വ്യത്യസ്ത നിരക്കുകൾ ഈടാക്കുന്നതും ആനുപാതികമല്ലാത്ത വില വർധനവുമാണ് വ്യോമയാന മേഖലയെ വൻ നഷ്ടത്തിലേക്ക് തള്ളിവിടുന്നതെന്ന് കത്തിൽ വ്യക്തമാക്കുന്നു.
പ്രതിസന്ധി മറികടക്കാൻ അടിയന്തര സാമ്പത്തിക സഹായവും നികുതി ഇളവുകളും വേണമെന്നാണ് കമ്പനികളുടെ ആവശ്യം. നിലവിൽ വിമാന ഇന്ധനത്തിന്മേൽ ഈടാക്കുന്ന 11 ശതമാനം എക്സൈസ് ഡ്യൂട്ടി താൽക്കാലികമായെങ്കിലും ഒഴിവാക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നു. കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് കൃത്യമായ ഇടപെടൽ ഉണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയരാനും സർവീസുകൾ വെട്ടിക്കുറയ്ക്കാനും സാധ്യതയുണ്ട്. വരും ആഴ്ചകളിൽ വിപണിയിൽ എണ്ണവിലയിലുണ്ടാകുന്ന മാറ്റങ്ങൾ രാജ്യത്തെ യാത്രാ സൗകര്യങ്ങളെയും ടൂറിസം മേഖലയെയും എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് യാത്രക്കാർ.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
'Fuel prices cannot be afforded, operations will have to be suspended'; Airlines write to government




