അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിയന്ത്രണത്തിലാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവർത്തിക്കുന്നതെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബംഗാളിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലായിരുന്നു രാഹുലിന്റെ കടുത്ത വിമർശനം. കുപ്രസിദ്ധമായ ‘എപ്സ്റ്റീൻ ഫയലുകൾ’ പുറത്തുവന്നാൽ നരേന്ദ്ര മോദിയുടെ രാഷ്ട്രീയ ജീവിതം അവസാനിക്കുമെന്നും മോദിയുടെ ചരിത്രം മുഴുവൻ ആ ഫയലുകളിലുണ്ടെന്ന കാര്യം ട്രംപിന് കൃത്യമായി അറിയാമെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
ട്രംപിന്റെ ആജ്ഞാനുവർത്തിയായി മോദി മാറിയെന്ന് പരിഹസിച്ച രാഹുൽ, ട്രംപ് ചാടാൻ പറഞ്ഞാൽ മോദി ചാടുമെന്ന അവസ്ഥയാണെന്നും കൂട്ടിച്ചേർത്തു. ഇസ്രായേലിലേക്ക് പോകാൻ ട്രംപ് നിർദ്ദേശിച്ചാൽ വെറും രണ്ട് മിനിറ്റിനുള്ളിൽ മോദി അവിടെയെത്തും. മോദിയെ നിയന്ത്രിക്കുന്നത് ട്രംപാണ്. അദ്ദേഹം ആഗ്രഹിക്കുന്നത് മാത്രമാണ് ഇന്ത്യയിൽ നടപ്പിലാക്കുന്നതെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. അന്താരാഷ്ട്ര തലത്തിൽ മോദി ഉയർത്തുന്ന വീരവാദങ്ങൾ വെറും പൊള്ളയാണെന്നാണ് ഇതിലൂടെ രാഹുൽ വ്യക്തമാക്കിയത്.
രാജ്യത്തെ പ്രധാന ആസ്തികളെല്ലാം മോദി അദാനിക്ക് തീറെഴുതിക്കൊടുക്കുകയാണെന്നും രാഹുൽ ആരോപിച്ചു. വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, സോളാർ-വിൻഡ് പവർ പ്ലാന്റുകൾ തുടങ്ങി രാജ്യം കൈവരിച്ച നേട്ടങ്ങളെല്ലാം അദാനി ഗ്രൂപ്പിന് വൽപ്പന നടത്തിക്കഴിഞ്ഞു. അദാനി എന്നല്ല, ആ കമ്പനിയുടെ പേര് ‘മോദാനി’ എന്നാണെന്നും വലിയ ദേശസ്നേഹിയാണെന്ന് അവകാശപ്പെടുന്ന മോദി രാജ്യത്തെ വിൽക്കുന്ന തിരക്കിലാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയും ആർഎസ്എസും ചേർന്ന് രാജ്യത്ത് വിദ്വേഷം പടർത്തുകയാണെന്നും ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി.
നരേന്ദ്ര മോദിക്കൊപ്പം ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെയും രാഹുൽ ആഞ്ഞടിച്ചു. മോദി കേന്ദ്രത്തിൽ ചെയ്യുന്നത് തന്നെയാണ് മമത ബംഗാളിൽ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് വ്യവസായങ്ങൾ തകരുകയും തൊഴിലില്ലായ്മ രൂക്ഷമാവുകയും ചെയ്തു. തൃണമൂൽ കോൺഗ്രസ് ഗുണ്ടകൾക്ക് വേണ്ടിയാണ് മമത ഭരണം നടത്തുന്നത്. ശാരദ ചിട്ടി ഫണ്ട് അടക്കമുള്ള അഴിമതികളിലൂടെ കോടികളാണ് തട്ടിയതെന്നും ബംഗാളിൽ നടക്കുന്നത് ഗുണ്ടാപ്പിരിവാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
If Epstein files are opened, Modi will be finished; PM is a puppet in Trump’s hands: Rahul Gandhi
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



