കാൽഗറി: ആൽബർട്ട പ്രവിശ്യയെ രാജ്യത്തുനിന്ന് വേർപെടുത്താനും അമേരിക്കയോട് ചേർക്കാനും ലക്ഷ്യമിട്ട് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ചുള്ള വൻതോതിലുള്ള വ്യാജപ്രചാരണം നടക്കുന്നതായി റിപ്പോർട്ട്. കനേഡിയൻ ഡിജിറ്റൽ മീഡിയ റിസർച്ച് നെറ്റ്‌വർക്ക് നടത്തിയ പഠനത്തിലാണ് ഏകോപിതമായി പ്രവർത്തിക്കുന്ന ഇരുപതോളം യൂട്യൂബ് ചാനലുകളുടെ തട്ടിപ്പ് പുറത്തുവന്നത്. രാഷ്ട്രീയ നേതാക്കളുടെ വ്യാജ ദൃശ്യങ്ങളും മാപ്പുകളും ഉപയോഗിച്ച് ഇതിനോടകം നാല് കോടിയോളം കാഴ്ചക്കാരെ ഈ ചാനലുകൾ സ്വാധീനിച്ചതായാണ് കണ്ടെത്തൽ.
പ്രധാനമന്ത്രി മാർക്ക് കാർണി, ആൽബർട്ട പ്രീമിയർ ഡാനിയൽ സ്മിത്ത് എന്നിവരുടെ ഡീപ്‌ഫേക്ക് വീഡിയോകളാണ് പ്രചാരണത്തിനായി പ്രധാനമായും ഉപയോഗിക്കുന്നത്. പാശ്ചാത്യ പ്രവിശ്യകൾ അമേരിക്കയുടെ ഭാഗമാണെന്ന് കാണിക്കുന്ന ഭൂപടങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരേ സമയം ഒരേപോലെയുള്ള തലക്കെട്ടുകളുമായി പല ചാനലുകളിലായാണ് വീഡിയോകൾ വരുന്നത്. ഇതിനു പിന്നിൽ കൃത്യമായ ഒരു പ്ലാനിംഗും ഒരു കൂട്ടം ആളുകളും ഉണ്ടെന്ന് ഗവേഷകർ പറയുന്നു. പല വീഡിയോകളിലും എഐ അവതാരങ്ങളാണ് വാർത്തകൾ അവതരിപ്പിക്കുന്നത്.
ആൽബർട്ടയിലെ 65 ശതമാനം ആളുകൾ വിഭജനത്തെ അനുകൂലിക്കുന്നു എന്നതടക്കമുള്ള അടിസ്ഥാനരഹിതമായ കണക്കുകളാണ് ഈ ശൃംഖല പ്രചരിപ്പിക്കുന്നത്. നിലവിലുള്ള രാഷ്ട്രീയ അസംതൃപ്തിയെ ചൂഷണം ചെയ്ത് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഇത്തരം നീക്കങ്ങളെന്ന് പഠനത്തിന് നേതൃത്വം നൽകിയ ക്രിസ് റോസ് പറഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ, ഡീപ്‌ഫേക്കുകളും തെറ്റായ വിവരങ്ങളും തടയാൻ പ്രത്യേക ‘ഇൻഫർമേഷൻ ഇന്റഗ്രിറ്റി യൂണിറ്റ്’ രൂപീകരിക്കുമെന്ന് ഇലക്ഷൻ ആൽബർട്ട അറിയിച്ചു. നയങ്ങൾ ലംഘിക്കുന്ന ചാനലുകൾക്കെതിരെ നടപടിയെടുക്കുമെന്ന് യൂട്യൂബും വ്യക്തമാക്കിയിട്ടുണ്ട്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Alberta split, move to join the United States? CDMRN exposes the lies behind the split news




