പ്രിൻസ് എഡ്വേർഡ് ഐലൻഡ് : പ്രിൻസ് എഡ്വേർഡ് ഐലൻഡ് ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റ് കമ്മിയിലൂടെയാണ് കടന്നുപോകുന്നതെങ്കിലും പ്രവിശ്യയുടെ സാമ്പത്തിക നില നിലവിൽ ഭദ്രമാണെന്ന് പ്രമുഖ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ മോണിംഗ്സ്റ്റാർ ഡി.ബി.ആർ.എസ് വിലയിരുത്തുന്നു. കഴിഞ്ഞ ചൊവ്വാഴ്ച സർക്കാർ അവതരിപ്പിച്ച 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് 410 മില്യൺ ഡോളറിൻ്റെ റെക്കോർഡ് കമ്മിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വരുമാനത്തേക്കാൾ കൂടുതൽ തുക ചിലവഴിക്കുന്ന സാഹചര്യം നിലവിലുണ്ടെങ്കിലും ഇതൊരു സാമ്പത്തിക പ്രതിസന്ധിയായി കാണേണ്ടതില്ലെന്ന് ഏജൻസി തങ്ങളുടെ റിപ്പോർട്ടിൽ വ്യക്തമാക്കി.
നിലവിൽ പ്രവിശ്യയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനവും കടവും തമ്മിലുള്ള അനുപാതം 38.1 ശതമാനമാണ്. ഇത് നിയന്ത്രണവിധേയമായ കണക്കാണെങ്കിലും മുൻ വർഷങ്ങളെ അപേക്ഷിച്ച് കടം വർധിക്കുന്നത് ശ്രദ്ധിക്കേണ്ട കാര്യമാണെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ പ്രവിശ്യയുടെ ആകെ കടം 4.9 ബില്യൺ ഡോളറിലേക്ക് ഉയരുമെന്നാണ് കണക്കാക്കുന്നത്.
സർക്കാരിന് ചെലവ് നിയന്ത്രിക്കാൻ സാധിക്കുന്നില്ലെന്നും അമിതമായ ധൂർത്താണ് ഈ അവസ്ഥയ്ക്ക് കാരണമെന്നും ആരോപിച്ച് പ്രതിപക്ഷമായ ലിബറൽ പാർട്ടി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ പുതിയ അടിസ്ഥാന സൗകര്യ വികസനത്തിനും വർധിച്ചുവരുന്ന ജനസംഖ്യയുടെ ആവശ്യങ്ങൾക്കുമായാണ് പണം ചിലവഴിക്കുന്നതെന്നും ഇത് ഭാവിയിൽ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണകരമാകുമെന്നുമാണ് പ്രോഗ്രസീവ് കൺസർവേറ്റീവ് സർക്കാരിന്റെ വാദം. അടിസ്ഥാന സൗകര്യ പദ്ധതികളിലൂടെയും ജനസംഖ്യാ വർധനവിലൂടെയും ഇടക്കാലയളവിൽ സമ്പദ്‌വ്യവസ്ഥ തിരിച്ചുവരുമെന്ന പ്രതീക്ഷ മോണിംഗ്സ്റ്റാർ റിപ്പോർട്ടും പങ്കുവെക്കുന്നുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
P.E.I. deficit brings pressure, not crisis, says credit ratings agency




