സെന്റ് ജോൺസ്: സെന്റ് ജോൺസിൽ ഭവന വിപണി സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്നു. സാധാരണക്കാരന്റെ ബജറ്റിലൊതുങ്ങുന്ന വീടുകൾക്കായി പോലും വൻതോതിലുള്ള ‘ലേലം വിളി’ (Bidding War) നടക്കുന്നതായാണ് റിപ്പോർട്ടുകൾ. നഗരത്തിലെ ഗൗൾഡ്സ് ഏരിയയിൽ ഒരു മൊബൈൽ ഹോം വാങ്ങാൻ നിശ്ചയിച്ച വിലയേക്കാൾ 56,000 ഡോളർ (ഏകദേശം 30 ശതമാനം) അധികം നൽകേണ്ടി വന്ന അലീസ മക്കാർത്തി എന്ന യുവതിയുടെ അനുഭവം നിലവിലെ വിപണിയുടെ ഗതികേടാണ് വ്യക്തമാക്കുന്നത്.
മൂന്ന് ബെഡ്റൂമുകളുള്ള ഒരു വീടിനായി മാസങ്ങളോളം നീണ്ട തിരച്ചിലിനൊടുവിലാണ് അലീസയ്ക്ക് വീട് കണ്ടെത്താനായത്. എന്നാൽ മറ്റ് പന്ത്രണ്ടോളം പേർ ഒരേ വീടിനായി രംഗത്തെത്തിയതോടെ വലിയ തുക അധികം നൽകി ലേലം ഉറപ്പിക്കേണ്ടി വരികയായിരുന്നു. സെന്റ് ജോൺസ് മേഖലയിൽ വീടുകളുടെ ലഭ്യത റെക്കോർഡ് നിലയിലേക്ക് താഴ്ന്നതാണ് ഇത്തരമൊരു മത്സരത്തിന് വഴിയൊരുക്കുന്നത്.
കനേഡിയൻ റിയൽ എസ്റ്റേറ്റ് അസോസിയേഷന്റെ (CREA) കണക്കുകൾ പ്രകാരം, 2026-ന്റെ ഒന്നാം പാദത്തിൽ വീടുകളുടെ ശരാശരി വിലയിൽ മുൻവർഷത്തെ അപേക്ഷിച്ച് 6.6 ശതമാനം വർധനവുണ്ടായിട്ടുണ്ട്. കാനഡയിലെ മറ്റ് പല ഭാഗങ്ങളിലും ഭവന വിലയിൽ വലിയ മാറ്റമില്ലാതെ തുടരുമ്പോഴാണ് സെന്റ് ജോൺസിൽ വില കുതിച്ചുയരുന്നത്. പ്രവിശ്യയ്ക്ക് പുറത്തുനിന്നുള്ളവരും വിരമിച്ച ശേഷം നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരും ന്യൂഫൗണ്ട്ലാൻഡ് ലക്ഷ്യമിടുന്നത് ഡിമാൻഡ് വർധിക്കാൻ കാരണമാകുന്നു.
വീടുകളുടെ ക്ഷാമത്തിന് പ്രധാന കാരണം പുതിയ നിർമ്മാണങ്ങൾ നടക്കാത്തതാണെന്ന് വിദ്ഗ്ധർ ചൂണ്ടിക്കാട്ടുന്നു. 2014-ലെ സാമ്പത്തിക മാന്ദ്യത്തിന് ശേഷം ഈ മേഖലയിൽ പ്രതീക്ഷിച്ച പുരോഗതി ഉണ്ടായിട്ടില്ല. നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റം, തൊഴിലാളികളുടെ ദൗർലഭ്യം, വർധിച്ച നികുതികൾ എന്നിവ പുതിയ വീടുകൾ പണിയുന്നതിന് തടസ്സമാകുന്നു.
പ്രതിവർഷം 10,000 പുതിയ വീടുകളെങ്കിലും നിർമ്മിച്ചാൽ മാത്രമേ നിലവിലെ ആവശ്യം പരിഹരിക്കാൻ സാധിക്കൂ എന്ന് കാനഡ മോർട്ട്ഗേജ് ആൻഡ് ഹൗസിംഗ് കോർപ്പറേഷൻ വ്യക്തമാക്കുന്നു. എന്നാൽ നിലവിൽ ഇത് 1,600-ഓളം മാത്രമാണ്. നിലവിലെ സാഹചര്യത്തിൽ ഭവന വിപണിയിലെ ഈ ചൂട് പെട്ടെന്ന് തണുക്കാൻ സാധ്യതയില്ലെന്നാണ് റിയൽ എസ്റ്റേറ്റ് രംഗത്തുള്ളവർ പറയുന്നത്. കൃത്യമായ ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ സാധാരണക്കാർക്ക് സ്വന്തമായി ഒരു വീട് എന്നത് സെന്റ് ജോൺസിൽ വിദൂര സ്വപ്നമായി അവശേഷിക്കും.
'Auction call' for house; Housing crisis intensifies in St. John's; Woman pays 30% more than asked
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




