ന്യൂ ഡൽഹി : ഹോർമുസ് കടലിടുക്കിലെ വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ ഐക്യരാഷ്ട്രസഭയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടയിൽ കപ്പൽ ഗതാഗതം തടസ്സപ്പെടുത്തുന്നതും നാവികരുടെ ജീവൻ അപകടത്തിലാക്കുന്നതും അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പർവ്വതനേനി ഹരീഷാണ് ജനറൽ അസംബ്ലിയിൽ രാജ്യത്തിന്റെ നിലപാട് ആവർത്തിച്ചത്. അന്താരാഷ്ട്ര നിയമങ്ങൾ കാറ്റിൽ പറത്തി വാണിജ്യ കപ്പലുകളെ ലക്ഷ്യമിടുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയെ തന്നെ ബാധിക്കുന്ന ഗൗരവകരമായ വിഷയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹോർമുസ് കടലിടുക്ക് ഇന്ത്യയുടെ ഊർജ്ജ-സാമ്പത്തിക സുരക്ഷയിൽ നിർണ്ണായകമാണെന്ന് പർവ്വതനേനി ഹരീഷ് പറഞ്ഞു. സമുദ്ര സുരക്ഷ ഉറപ്പാക്കാതെ രാജ്യത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനാവില്ല. സമാധാനപരമായ സമുദ്ര പ്രവർത്തനങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിക്കുന്നു. ഈ സംഘർഷങ്ങൾക്കിടയിൽ ഇന്ത്യൻ നാവികർക്കും ജീവൻ നഷ്ടമായിട്ടുണ്ട് എന്ന കാര്യം അദ്ദേഹം ലോകരാജ്യങ്ങളെ ഓർമ്മിപ്പിച്ചു. വാണിജ്യ കപ്പലുകളെ സൈനിക ആക്രമണങ്ങളുടെ ലക്ഷ്യമാക്കി മാറ്റുന്ന രീതി അടിയന്തരമായി അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര നിയമങ്ങൾ കർശനമായി പാലിക്കണമെന്നും ഹോർമുസ് കടലിടുക്ക് വഴിയുള്ള സുരക്ഷിതമായ നാവിഗേഷൻ സ്വാതന്ത്ര്യം എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും ഇന്ത്യ അഭ്യർത്ഥിച്ചു. തർക്കങ്ങൾ പരിഹരിക്കാൻ യുദ്ധമല്ല, മറിച്ച് നയതന്ത്ര ചർച്ചകളുടെ പാതയാണ് സ്വീകരിക്കേണ്ടത്. ആഗോള വാണിജ്യത്തിന്റെ ജീവനാഡിയായ ഈ പാതയിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്നത് ആഗോള വിതരണ ശൃംഖലയെ തകർക്കും. രാജ്യങ്ങളുടെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും മാനിച്ചുകൊണ്ടുള്ള സമാധാന ശ്രമങ്ങൾ ഉണ്ടാകണമെന്ന് ഇന്ത്യ ആഹ്വാനം ചെയ്തു.
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ ലഘൂകരിക്കാൻ എല്ലാ പക്ഷങ്ങളും സംയമനം പാലിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. മേഖലയിലെ സമാധാനം ലോകത്തിന്റെ തന്നെ ആവശ്യമാണ്. ‘വീറ്റോ ഇനിഷ്യേറ്റീവ്’ പ്രകാരം നടന്ന ചർച്ചയിലാണ് പർവ്വതനേനി ഹരീഷ് ഇന്ത്യയുടെ ആശങ്കകൾ പങ്കുവെച്ചത്. ആഗോള ഊർജ്ജ വിതരണത്തിന്റെ പ്രധാന ഇടനാഴിയായ ഹോർമുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കാൻ അന്താരാഷ്ട്ര സമൂഹം ഒന്നിച്ച് നിൽക്കണമെന്ന സന്ദേശമാണ് ഇന്ത്യ ഈ ചർച്ചയിലൂടെ നൽകിയത്.
No more games at sea! Ships need protection in the Strait of Hormuz; India toughens its stance at the United Nations
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



