സറി: കാനഡയിലെ പഞ്ചാബി സമൂഹത്തിൽ സുപരിചിതയായ റേഡിയോ-ടെലിവിഷൻ അവതാരക സുഖ്‌വിന്ദർ കൗർ സംഘയെ മയക്കുമരുന്ന് കടത്ത് കേസിൽ അഞ്ചര വർഷം തടവിന് ശിക്ഷിച്ചു. അമേരിക്കയിൽ നിന്ന് കാനഡയിലേക്ക് 108 കിലോ മെത്താംഫെറ്റാമൈൻ കടത്താൻ ശ്രമിച്ച കേസിലാണ് ബ്രിട്ടീഷ് കൊളംബിയ സുപ്രീം കോടതിയുടെ ഈ വിധി. രാജ്യാന്തര വിപണിയിൽ ഏകദേശം 830 കോടിയിലധികം ഇന്ത്യൻ രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് സുഖ്‌വിന്ദർ കടത്താൻ ശ്രമിച്ചത്.
2021 ഒക്ടോബറിൽ അമേരിക്കൻ അതിർത്തി കടന്ന് കാനഡയിലേക്ക് വരുന്നതിനിടെയായിരുന്നു സുഖ്‌വിന്ദർ പിടിയിലായത്. അതിർത്തിയിലെ സുരക്ഷാ ഉദ്യോഗസ്ഥർ കാർ പരിശോധനയ്ക്കായി തടഞ്ഞപ്പോൾ നിർത്താതെ പോയ ഇവരെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന നാല് വലിയ ബാഗുകളിൽ നിന്നാണ് 108 കിലോ മയക്കുമരുന്ന് കണ്ടെടുത്തത്. താൻ നിരപരാധിയാണെന്നും ഭീഷണിക്ക് വഴങ്ങിയാണ് ഇത് ചെയ്തതെന്നുമുള്ള സുഖ്‌വിന്ദറിന്റെ വാദങ്ങൾ കോടതി തള്ളി. ഇവരുടെ മൊബൈൽ ഫോണിൽ നിന്ന് ലഭിച്ച സന്ദേശങ്ങൾ പരിശോധിച്ചതിൽ നിന്നും ഇവർക്ക് വലിയൊരു മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്നും മുൻപും ഇത്തരത്തിൽ കടത്ത് നടത്തിയിട്ടുണ്ടെന്നും കോടതി കണ്ടെത്തി.
ജലന്ധർ സ്വദേശിയായ സുഖ്‌വിന്ദർ കൗർ കഴിഞ്ഞ പത്ത് വർഷമായി കാനഡയിലെ പഞ്ചാബി മാധ്യമരംഗത്ത് സജീവമായിരുന്നു. പ്രമുഖ രാഷ്ട്രീയ നേതാക്കളുമായും പോലീസ് ഉദ്യോഗസ്ഥരുമായും അടുത്ത ബന്ധം പുലർത്തിയിരുന്ന ഇവർ ശിക്ഷിക്കപ്പെട്ടത് കനേഡിയൻ പഞ്ചാബി സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Punjabi Radio Host Sentenced to 5.5 Years in Canada for Drug Trafficking




