ഒന്റാറിയോ: വടക്കൻ ഒന്റാറിയോയിലെ ജയിലുകളിൽ നിന്ന് മോചിതരാകുന്നവർക്ക് സാധാരണ ജനങ്ങളെ അപേക്ഷിച്ച് ലഹരിബാധയേൽക്കാനും (Drug Poisoning) മരണം സംഭവിക്കാനുമുള്ള സാധ്യത 50 മടങ്ങ് കൂടുതലാണെന്ന് പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. ജോൺ ഹോവാർഡ് സൊസൈറ്റി ഓഫ് ഒന്റാറിയോ പുറത്തിറക്കിയ ‘നോർത്തേൺ ടോൾ’ എന്ന റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. സുഡ്ബറി, സോൾട്ട് സ്റ്റെ മാരീ, തണ്ടർ ബേ എന്നിവിടങ്ങളിലെ ആരോഗ്യ പ്രവർത്തകരിൽ നിന്നും മുൻ തടവുകാരിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഗവേഷണം നടത്തിയത്. ലഹരിമരുന്ന് വിമുക്ത ചികിത്സയുടെ അഭാവം, സുരക്ഷിതമായ പാർപ്പിട സൗകര്യങ്ങളുടെ കുറവ് എന്നിവ ഈ വിഭാഗത്തെ കൂടുതൽ അപകടസാധ്യതയിലേക്ക് തള്ളിവിടുന്നുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ജയിൽ മോചിതരാകുന്ന ആദ്യ ദിവസങ്ങൾ അതീവ നിർണ്ണായകമാണെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ സഫിയ ഹുസൈൻ അറിയിച്ചു. പലർക്കും കൃത്യമായ ചികിത്സാ തുടർച്ചയോ ഗതാഗത സൗകര്യങ്ങളോ ലഭ്യമാകുന്നില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. പ്രത്യേകിച്ചും തദ്ദേശീയ വിഭാഗങ്ങളിൽ നിന്നുള്ളവർ ജയിൽ മോചിതരാകുമ്പോൾ ലഹരിബാധ മൂലം മരിക്കാനുള്ള സാധ്യത ഇതര തദ്ദേശീയരേക്കാൾ 30 മടങ്ങ് കൂടുതലാണെന്നും പഠനം പറയുന്നു. ജയിൽ മോചനത്തിന് മുൻപ് തന്നെ ചികിത്സാ അപേക്ഷകൾ സ്വീകരിക്കണമെന്നും സുരക്ഷിതമായ താമസസൗകര്യങ്ങൾ ഒരുക്കണമെന്നും സാമൂഹിക പ്രവർത്തകർ ആവശ്യപ്പെട്ടു.
അതേസമയം, ജയിൽ മോചിതരാകുന്നവരുടെ പുനരധിവാസത്തിനായി വിവിധ പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെന്ന് പ്രൊവിൻഷ്യൽ വക്താവ് സദ്ദാം ഹുസൈൻ അറിയിച്ചു. ഒന്റാറിയോയിലുടനീളം 29 ഹോംലെസ് ആൻഡ് അഡിക്ഷൻ റിക്കവറി ട്രീറ്റ്‌മെന്റ് (HART) ഹബ്ബുകൾ നിർമ്മിക്കുന്നതിനായി 560 മില്യൺ ഡോളർ നിക്ഷേപിക്കുന്നുണ്ട്. ഇതിൽ അഞ്ചെണ്ണം വടക്കൻ ഒന്റാറിയോയിലായിരിക്കും. കൂടാതെ, മാനസികാരോഗ്യ ലഹരിവിമുക്ത സേവനങ്ങൾ വ്യാപിപ്പിക്കുന്നതിനായി റോഡ്മാപ്പ് ടു വെൽനസ് പദ്ധതിയിലൂടെ 3.8 ബില്യൺ ഡോളറും അഡിക്ഷൻ റിക്കവറി ഫണ്ടിലൂടെ 124 മില്യൺ ഡോളറും അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Prisoners released from prison 50 times more likely to suffer from drug poisoning, report says
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



