വാഷിംഗ്ടൺ: ലോകത്തെ തന്ത്രപ്രധാനമായ എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ യുദ്ധക്കപ്പലുകളും ഇറാനിയൻ സൈന്യവും തമ്മിൽ കടുത്ത വാക്പോരും പ്രകോപനവുമുണ്ടായതായി റിപ്പോർട്ട്. മേഖലയിലെ സംഘർഷം ലഘൂകരിക്കുന്നതിനായി ഇസ്ലാമാബാദിൽ നടന്ന ഉന്നതതല നയതന്ത്ര ചർച്ചകൾ ഫലം കാണാതെ പിരിഞ്ഞതിന് തൊട്ടുപിന്നാലെയാണ് കടലിൽ ഇരുവിഭാഗവും കൊമ്പുകോർത്തത്.
യുദ്ധം ആരംഭിച്ച് ആറാഴ്ചയ്ക്ക് ശേഷം ആദ്യമായാണ് അമേരിക്കൻ കപ്പലുകൾ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കാൻ ശ്രമിക്കുന്നത്. യു.എസ്.എസ് ഫ്രാങ്ക് ഇ പീറ്റേഴ്‌സൺ, യു.എസ്.എസ് മൈക്കൽ മർഫി എന്നീ മിസൈൽ യുദ്ധക്കപ്പലുകളെ ഇറാൻ്റെ റെവല്യൂഷണറി ഗാർഡ് കോർപ്സ് തടയാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്. അന്താരാഷ്ട്ര സമുദ്രനിയമങ്ങൾ പാലിച്ചാണ് തങ്ങളുടെ കപ്പലുകൾ സഞ്ചരിക്കുന്നതെന്ന് അമേരിക്കൻ നാവികസേന വ്യക്തമാക്കിയപ്പോൾ, തങ്ങളുടെ അതിർത്തി ലംഘിച്ചാൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ഇത് അവസാന മുന്നറിയിപ്പാണെന്നും ഇറാനിയൻ സൈന്യം തിരിച്ചടിച്ചു.
ലോകത്തെ എണ്ണ വിതരണത്തിൻ്റെ 20 ശതമാനവും കടന്നുപോകുന്ന ഈ പാതയുടെ നിയന്ത്രണത്തെച്ചൊല്ലിയാണ് തർക്കം രൂക്ഷമായിരിക്കുന്നത്. മേഖലയിൽ ഇറാൻ നിക്ഷേപിച്ച കടൽമൈനുകൾ നീക്കം ചെയ്യാനാണ് തങ്ങളുടെ നീക്കമെന്ന് അമേരിക്ക അവകാശപ്പെടുന്നു. എന്നാൽ അമേരിക്കൻ കപ്പലുകൾ തങ്ങളുടെ ഭീഷണിയെത്തുടർന്ന് പിന്തിരിഞ്ഞുവെന്നാണ് ഇറാൻ്റെ വാദം. നിലവിൽ ഈ പാതയിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് വൻ തുക ടോൾ ഈടാക്കണമെന്ന ആവശ്യവും ഇറാൻ മുന്നോട്ടുവെച്ചിട്ടുണ്ട്.
ഇസ്ലാമാബാദിൽ നടന്ന സമാധാന ചർച്ചകളിൽ ഹോർമുസ് കടലിടുക്കിലെ ഗതാഗതം സംബന്ധിച്ച നിർദ്ദേശങ്ങൾ ഇറാൻ തള്ളിയതോടെയാണ് നയതന്ത്ര നീക്കങ്ങൾ പാളിയത്. അമേരിക്കൻ പ്രതിനിധികൾ ചർച്ച ഉപേക്ഷിച്ച് മടങ്ങിയതോടെ മേഖലയിൽ വീണ്ടും യുദ്ധഭീതി ശക്തമായി. ചർച്ചകൾ പരാജയപ്പെട്ട പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിൽ വരും ദിവസങ്ങളിലും സൈനിക സാന്നിധ്യം വർധിപ്പിക്കാനാണ് ഇരു രാജ്യങ്ങളുടെയും നീക്കം.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Talks fail, followed by military action; US-Iranian soldiers clash in the Strait of Hormuz





