ഡർഹാം (നോർത്ത് കരോലിന): അമേരിക്കയിലെ നോർത്ത് കരോലിനയിൽ ഡർഹാം പബ്ലിക് സ്കൂളിലെ രണ്ട് വിദ്യാർത്ഥികളെയും മാതാപിതാക്കളെയും ഫെഡറൽ ഏജൻസി നാടുകടത്തി. ഹോണ്ടുറാസിൽ നിന്നും അഭയം തേടി 2022-ൽ അമേരിക്കയിലെത്തിയ കുടുംബത്തെയാണ് കഴിഞ്ഞ ദിവസം തിരിച്ചയച്ചത്. സംഭവത്തിൽ എമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) നടപടിക്കെതിരെ പ്രാദേശിക മനുഷ്യാവകാശ സംഘടനയായ ‘സിയമ്പ്ര എൻസി’ (Siembra NC) രംഗത്തെത്തി.
ബർട്ടൻ മാഗ്നറ്റ് എലിമെന്ററി സ്കൂളിലെ വിദ്യാർത്ഥികളായ 11 വയസ്സുകാരി ജെനസിസ്, 6 വയസ്സുകാരൻ ഡെനിസ് എന്നിവരെയാണ് മാതാപിതാക്കൾക്കൊപ്പം നാടുകടത്തിയത്. കുടിയേറ്റ അപേക്ഷയുമായി ബന്ധപ്പെട്ട പതിവ് പരിശോധനയ്ക്കായി എത്തിയപ്പോഴാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് സിയമ്പ്ര എൻസി ഭാരവാഹികൾ ആരോപിച്ചു. എന്നാൽ, ഇമിഗ്രേഷൻ കോടതിയിൽ ഹാജരാകാത്തതിനെത്തുടർന്നാണ് നടപടിയെന്ന് ഐസിഇ (ICE) വ്യക്തമാക്കി. ഇവർക്ക് നിയമപരമായ എല്ലാ അവസരങ്ങളും നൽകിയിരുന്നുവെന്നും നിലവിൽ സജീവമായ അപേക്ഷകൾ ഒന്നും തന്നെ പരിഗണനയിൽ ഇല്ലായിരുന്നുവെന്നും അധികൃതർ അറിയിച്ചു.
സംഭവത്തിൽ ഡർഹാം പബ്ലിക് സ്കൂൾ അധികൃതർ കടുത്ത ആശങ്ക രേഖപ്പെടുത്തി. സ്‌പ്രിങ് ബ്രേക്ക് അവധിക്കാലത്ത് ഷാർലറ്റിൽ വെച്ചാണ് വിദ്യാർത്ഥികളെയും കുടുംബത്തെയും ഫെഡറൽ ഏജൻസി കസ്റ്റഡിയിലെടുത്തതെന്ന് സ്കൂൾ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ആവശ്യമായ മാനസിക പിന്തുണ ഉറപ്പാക്കുമെന്നും സ്കൂൾ അധികൃതർ അറിയിച്ചു. കഴിഞ്ഞ നാല് വർഷമായി അമേരിക്കയിൽ താമസിക്കുന്ന കുട്ടികൾക്ക് മറ്റ് ചുറ്റുപാടുകളുമായി പരിചയമില്ലെന്നും, നിയമപരമായ എല്ലാ നിർദ്ദേശങ്ങളും പാലിച്ചിട്ടും ഇത്തരമൊരു നടപടി ഉണ്ടായത് നിർഭാഗ്യകരമാണെന്നും മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടി.
കുടിയേറ്റ അപേക്ഷയുള്ളവരെ തിരിച്ചയക്കുന്നത് അപകടകരമായ നീക്കമാണെന്ന് സ്റ്റേറ്റ് സെനറ്റർ സോഫിയ ചിറ്റ്‌ലിക് പറഞ്ഞു. നടപടിക്രമങ്ങളിൽ ലംഘനമുണ്ടായോ എന്ന് പരിശോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു. വിഷയത്തിൽ ഐസിഇയുടെ വിശദീകരണം തേടിയിട്ടുണ്ടെങ്കിലും കൂടുതൽ പ്രതികരണങ്ങൾ ലഭ്യമായിട്ടില്ല. സമാനമായ സാഹചര്യങ്ങൾ നേരിടുന്നവർക്ക് നിയമസഹായം നൽകുന്നതിനായി വൊളന്റിയർമാരുടെ ശൃംഖല വിപുലീകരിക്കാനാണ് സിയമ്പ്ര എൻസിയുടെ തീരുമാനം.
Controversy over deportation of family including two students
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



