ബിഹാർ രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കങ്ങൾക്കൊടുവിൽ മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ന് പദവി രാജിവെക്കും. രാജ്യസഭാംഗമായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നതിനെത്തുടർന്നാണ് അദ്ദേഹം മുഖ്യമന്ത്രിസ്ഥാനം ഒഴിയുന്നത്. ജെഡിയു മുതിർന്ന നേതാക്കളോടൊപ്പം ഡൽഹിയിലെത്തിയ നിതീഷ് കുമാർ, ബിജെപി കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരിക്കും രാജി സമർപ്പിക്കുക. പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനായി ഈ മാസം 13-ന് പറ്റ്നയിൽ എൻഡിഎ യോഗം ചേരും. നിലവിലെ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട് ചൗധരിക്കാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതൽ മുൻതൂക്കം കൽപ്പിക്കപ്പെടുന്നത്.
പുതിയ സർക്കാർ 16-ന് അധികാരമേൽക്കുമെന്നാണ് സൂചന. നിതീഷ് കുമാറിന്റെ മകൻ നിശാന്ത് കുമാർ പുതിയ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയാകുമെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, ബിഹാറിലെ രാഷ്ട്രീയ മാറ്റങ്ങളെ രൂക്ഷമായ ഭാഷയിലാണ് പ്രതിപക്ഷം വിമർശിക്കുന്നത്. ജെഡിയുവും ബിജെപിയും തമ്മിൽ അധികാരത്തെച്ചൊല്ലി തർക്കമുണ്ടെന്നും സംസ്ഥാനത്ത് നടക്കുന്നത് വെറും കസേരകളിയാണെന്നും ആർജെഡി നേതാവ് തേജസ്വി യാദവ് കുറ്റപ്പെടുത്തി. ബിഹാറിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ചർച്ച ചെയ്യാൻ ബിജെപി കോർ കമ്മിറ്റിയും ഇന്ന് ഡൽഹിയിൽ യോഗം ചേരുന്നുണ്ട്..
Nitish Kumar resigns as Bihar CM, heads to Rajya Sabha; new CM to be decided on 13th



