ആൽബർട്ട പ്രവിശ്യയെ കാനഡയിൽ നിന്ന് വേർപെടുത്തുന്നതുമായി ബന്ധപ്പെട്ട ഹിതപരിശോധനയ്ക്കായി നടത്തുന്ന ഒപ്പുശേഖരണ പ്രചാരണം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റർജൻ ലേക്ക് ക്രി നേഷൻ കോടതിയെ സമീപിച്ചു. എഡ്മന്റണിലെ കോർട്ട് ഓഫ് കിംഗ്സ് ബെഞ്ചിലാണ് ഇതുസംബന്ധിച്ച ഹർജിയിൽ ചൊവ്വാഴ്ച വാദം ആരംഭിച്ചത്. ഗോത്രവർഗക്കാരുടെ മുൻകൂർ അനുമതിയില്ലാതെ വിഭജന നടപടികളുമായി മുന്നോട്ട് പോകുന്നത് ഉടമ്പടി അവകാശങ്ങളുടെ ലംഘനമാണെന്ന് ട്രീറ്റി 8 ഗ്രൂപ്പിൽ ഉൾപ്പെട്ട സ്റ്റർജൻ ലേക്ക് ക്രി നേഷൻ ആരോപിച്ചു. ആൽബർട്ട സർക്കാർ, കാനഡ സർക്കാർ, പ്രവിശ്യാ ചീഫ് ഇലക്ടറൽ ഓഫീസർ എന്നിവർക്കെതിരെയാണ് ഹർജി നൽകിയിരിക്കുന്നത്.
ആൽബർട്ട വിഭജനത്തിനായി വാദിക്കുന്ന ‘സ്റ്റേ ഫ്രീ ആൽബർട്ട’ എന്ന സംഘടന ഹിതപരിശോധന ലക്ഷ്യമിട്ടുള്ള ഒപ്പുശേഖരണം ശക്തമാക്കിയിട്ടുണ്ട്. വോട്ടെടുപ്പിന് ആവശ്യമായ 1,78,000 ഒപ്പുകൾ ഇതിനകം ശേഖരിച്ചതായും കാലാവധി അവസാനിക്കാൻ ഒരു മാസം ബാക്കി നിൽക്കെ തന്നെ ഇത് ഇലക്ഷൻ ആൽബർട്ടയ്ക്ക് സമർപ്പിക്കുമെന്നും സംഘടന കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. ആവശ്യമായ ഒപ്പുകൾ ലഭിച്ചാൽ ഹിതപരിശോധന നടത്തുമെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്തിന്റെ സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ വിഭജനവുമായി ബന്ധപ്പെട്ട ചർച്ചകൾ ഭരണഘടനാ വിരുദ്ധമാണെന്നാണ് സ്റ്റർജൻ ലേക്ക് ക്രി നേഷൻ ഉൾപ്പെടെയുള്ള ഗോത്രവർഗ സംഘടനകളുടെ നിലപാട്.
ഒപ്പുശേഖരണം തടയുന്നതിനൊപ്പം ഭാവിയിൽ ഇത്തരം അപേക്ഷകൾക്ക് അംഗീകാരം നൽകുന്നത് വിലക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. ഹിതപരിശോധനയ്ക്കുള്ള നിബന്ധനകളിൽ ഇളവ് വരുത്തിക്കൊണ്ട് കഴിഞ്ഞ വർഷം ആൽബർട്ട സർക്കാർ പാസാക്കിയ ബിൽ 14 (Justice Statutes Amendment Act) ഉടമ്പടി അവകാശങ്ങളുടെ ലംഘനമാണെന്ന് സ്റ്റർജൻ ലേക്ക് ക്രി നേഷൻ വിലയിരുത്തുന്നു. പ്രവിശ്യയുടെ വിഭജന നീക്കങ്ങൾക്കെതിരെ ആൽബർട്ടയിലെ ഗോത്രവർഗ തലവൻമാർ നേരത്തെ നിയമസഭയിലെത്തി സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തിയിരുന്നു. വിഷയത്തിൽ കോടതിയുടെ ഇടക്കാല ഉത്തരവിനായാണ് ഗോത്രവർഗ സമൂഹം കാത്തിരിക്കുന്നത്.
First Nations court begins hearing on petition against Alberta secession referendum
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



