വാഷിങ്ടൻ/ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുന്നു. ഇറാനിലെ ജനങ്ങൾക്ക് കടുത്ത മുന്നറിയിപ്പുമായി ഇസ്രയേൽ രംഗത്തെത്തി. ഇന്ന് പ്രാദേശിക സമയം രാത്രി ഒൻപത് മണി വരെ ട്രെയിൻ യാത്രകൾ ഒഴിവാക്കണമെന്നാണ് ഇസ്രയേൽ പ്രതിരോധ സേന നൽകിയിരിക്കുന്ന നിർദേശം. യാത്ര ചെയ്യുന്നത് ജീവന് ഭീഷണിയാണെന്ന കൃത്യമായ സൂചന നൽകുന്നതിലൂടെ, ഇറാനിലെ ഗതാഗത സംവിധാനങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേൽ പുതിയ ആക്രമണങ്ങൾക്ക് പദ്ധതിയിടുന്നതായാണ് വിലയിരുത്തപ്പെടുന്നത്.
ഹോർമുസ് കടലിടുക്കിലെ ഉപരോധം നീക്കി കപ്പൽ ഗതാഗതം പുനഃസ്ഥാപിച്ചില്ലെങ്കിൽ ഇറാനിലെ വൈദ്യുതി നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ട്രംപ് നൽകിയ ഈ അന്ത്യശാസന കാലാവധി ഇന്ന് അവസാനിക്കുകയാണ്. യുഎസ് മുന്നോട്ടുവെച്ച താൽക്കാലിക വെടിനിർത്തൽ നിർദേശം ഇറാൻ തള്ളിയതോടെ മേഖലയിൽ ഏതു നിമിഷവും ശക്തമായ സൈനിക നീക്കം പ്രതീക്ഷിക്കാം.
അതിനിടെ, ഇറാൻ തലസ്ഥാനമായ ടെഹ്റാനിലും പ്രധാന നഗരങ്ങളിലും വൻ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുകളുണ്ട്. സിറിയൻ തലസ്ഥാനമായ ഡമാസ്കസിലും സമാനമായ സ്ഫോടനങ്ങൾ നടന്നതായാണ് വിവരം. ഇറാനിൽ നിന്ന് തൊടുത്ത ഏഴ് ബാലിസ്റ്റിക് മിസൈലുകളെ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് വിജയകരമായി തടഞ്ഞതായി സൗദി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. സിറിയൻ വ്യോമാതിർത്തിയിലും ഇറാന്റെ മിസൈലുകളെ പ്രതിരോധിച്ചതായി സിറിയൻ സ്റ്റേറ്റ് ടിവി റിപ്പോർട്ട് ചെയ്തു.
കുവൈത്തിലെ ഇർബിൽ മേഖലയിലുണ്ടായ ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ജനവാസ കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ തകർന്ന വീടിനുള്ളിൽ അകപ്പെട്ടവരാണ് മരിച്ചത്. സൗദി അറേബ്യയിലെ ഊർജ കേന്ദ്രത്തിന് സമീപവും മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് സൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന 25 കിലോമീറ്റർ ദൈർഘ്യമുള്ള കിങ് ഫഹദ് കോസ്‌വേ വഴിയുള്ള ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചു. അറേബ്യൻ ഉപദ്വീപിനെ ബഹ്‌റൈനുമായി ബന്ധിപ്പിക്കുന്ന ഏക കരമാർഗമാണിത്. ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്ന നിർണായക മണിക്കൂറുകളാണ് ഇനി പശ്ചിമേഷ്യയിൽ വരാനിരിക്കുന്നത്.
Train travel banned in Iran, drone attack in Kuwait; two killed, King Fahd Causeway closed, Trump's ultimatum ends today
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




