ടെഹ്‌റാൻ/ഇസ്ഫഹാൻ: ഇറാനിൽ തകർന്നുവീണ അത്യാധുനിക യുദ്ധവിമാനത്തിലെ പൈലറ്റുമാരെ രക്ഷപ്പെടുത്താനുള്ള അതിസാഹസിക ദൗത്യത്തിനിടെ, കോടികൾ വിലമതിക്കുന്ന സ്വന്തം വിമാനങ്ങൾ ബോംബിട്ട് തകർത്ത് അമേരിക്കൻ സൈന്യം. ഇറാനിലെ ഇസ്ഫഹാൻ പ്രവിശ്യയിലെ മരുഭൂമിയിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. സൈനിക രഹസ്യങ്ങളും അത്യാധുനിക സാങ്കേതികവിദ്യകളും ശത്രുക്കളുടെ കൈകളിൽ അകപ്പെടാതിരിക്കാനാണ് നൂറ് മില്യൺ ഡോളറിലധികം (ഏകദേശം 830 കോടി രൂപ) വിലമതിക്കുന്ന വിമാനങ്ങൾ അമേരിക്കയ്ക്ക് തന്നെ നശിപ്പിക്കേണ്ടി വന്നത്. സാങ്കേതികവിദ്യകളുടെ സുരക്ഷ പണത്തേക്കാൾ പ്രധാനമാണെന്ന യു.എസ്. സൈനിക പ്രോട്ടോക്കോളിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ അടിയന്തര നടപടി.
ഇറാൻ സൈന്യം വെടിവെച്ചിട്ട എഫ്-15ഇ സ്ട്രൈക്ക് ഈഗിൾ വിമാനത്തിലെ രണ്ട് പൈലറ്റുമാരെ രക്ഷിക്കാനാണ് അമേരിക്കൻ സൈന്യം അപകടകരമായ ദൗത്യത്തിന് മുതിർന്നത്. പൈലറ്റുമാരെ തിരികെ എത്തിക്കുന്നതിനായി സ്പെഷ്യൽ ഓപ്പറേഷൻ ട്രാൻസ്പോർട്ട് വിമാനങ്ങളാണ് അമേരിക്ക അയച്ചത്. എന്നാൽ, മരുഭൂമിയിലെ താൽക്കാലിക ലാൻഡിങ് ഗ്രൗണ്ടിൽ ഇറങ്ങുന്നതിനിടെ ലോക്ഹീഡ് മാർട്ടിൻ സി-130 വിഭാഗത്തിൽപ്പെട്ട എം.സി-130ജെ കമാൻഡോ II വിമാനങ്ങൾ മണലിൽ പൂഴ്ന്നുപോവുകയും സാങ്കേതികത്തകരാറിലാവുകയും ചെയ്തു. പ്രത്യേക ദൗത്യങ്ങൾക്കായി ഉപയോഗിക്കുന്ന എം.എച്ച്-6 ലിറ്റിൽ ബേർഡ് ഹെലികോപ്റ്ററും ഇവയ്ക്കൊപ്പമുണ്ടായിരുന്നു.
ഇറാൻ സൈന്യം തൊട്ടടുത്തെത്തിയതോടെയാണ് സൈനിക കമാൻഡർമാർ നിർണായക തീരുമാനമെടുത്തത്. വിമാനങ്ങളിലെ അതീവ രഹസ്യമായ ആശയവിനിമയ സംവിധാനങ്ങളും നാവിഗേഷൻ സാങ്കേതികവിദ്യകളും ഇറാന് ലഭിക്കാതിരിക്കാൻ അവ സ്ഫോടനത്തിലൂടെ തകർക്കാൻ കമാൻഡർമാർ ഉത്തരവിട്ടു. മുൻപ് പാകിസ്താനിലെ അബോട്ടാബാദിൽ ഒസാമ ബിൻ ലാദനെ വധിച്ച ദൗത്യത്തിലും സമാനമായ രീതിയിൽ സാങ്കേതിക രഹസ്യങ്ങൾ ചോരാതിരിക്കാൻ അമേരിക്ക സ്വന്തം ഹെലികോപ്റ്റർ തകർത്തിരുന്നു.
പൈലറ്റുമാരെ രക്ഷപ്പെടുത്താനുള്ള സാഹസിക ദൗത്യത്തിൽ തന്ത്രപരമായ നീക്കങ്ങളാണ് അമേരിക്ക പുറത്തെടുത്തത്. പരിക്കേറ്റ ഒരു പൈലറ്റിനെ മലനിരകൾക്കിടയിൽനിന്ന് തൽക്ഷണം രക്ഷപ്പെടുത്തിയപ്പോൾ, രണ്ടാമത്തെ പൈലറ്റായ കേണലിനെ കണ്ടെത്താൻ മണിക്കൂറുകളെടുത്തു. ഇതിനിടെ ഇറാൻ സേനയെ ആശയക്കുഴപ്പത്തിലാക്കാൻ സി.ഐ.എ. കൃത്യമായ തന്ത്രം പ്രയോഗിച്ചു. രണ്ടാമത്തെ പൈലറ്റിനെ കണ്ടെത്തുന്നതിന് മുൻപുതന്നെ, അദ്ദേഹത്തെ തങ്ങളുടെ സൈന്യം കണ്ടെത്തിയെന്നും അവിടെനിന്ന് മാറ്റിയെന്നുമുള്ള തെറ്റായ വിവരങ്ങൾ സി.ഐ.എ. ഇറാനിൽ പ്രചരിപ്പിച്ചു. ഇത് ഇറാൻ സേനയുടെ തിരച്ചിലിന്റെ വേഗത കുറയ്ക്കാൻ സഹായിച്ചെന്നാണ് യു.എസ്. ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
ഈ ദൗത്യത്തിൽ അമേരിക്ക പരാജയപ്പെട്ടുവെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് അവകാശപ്പെട്ടെങ്കിലും, പരിക്കേറ്റ സൈനികരെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ സാധിച്ചതിനെ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ന്യായീകരിച്ചു. വിമാനങ്ങൾ ബോംബിട്ട് തകർത്തത് പ്രസിഡന്റ് ട്രംപിന്റെ പ്രതിച്ഛായ സംരക്ഷിക്കാനാണെന്ന് ഇറാൻ പരിഹസിക്കുമ്പോഴും, ശത്രു രാജ്യത്തിന്റെ മണ്ണിൽപ്പോലും സൈനിക രഹസ്യങ്ങളുടെ സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്ന് അമേരിക്ക ഈ ദൗത്യത്തിലൂടെ വീണ്ടും അടിവരയിടുകയാണ്. മേഖലയിലെ ഇപ്പോഴത്തെ സാഹചര്യം കൂടുതൽ സങ്കീർണ്ണമായി തുടരുകയാണ്.
A daring rescue mission in Iran; America bombs its own planes to prevent military secrets from leaking
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




