ക്യുബെക്ക്: ചെറിയൊരു വിനോദയാത്ര ഇത്ര വലിയ കെണിയാകുമെന്ന് മസാച്യുസെറ്റ്‌സിലെ എഡ്ഗർടൗണിൽ താമസിക്കുന്ന മൈക്കൽ ഫ്രീസും കുടുംബവും സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. കാനഡയിലെ ക്യൂബെക്കിൽ സ്കീയിംഗിനും മറ്റുമായി പോയ മൈക്കലും ഭാര്യ സിന്തിയയും മൂന്ന് മക്കളും കഴിഞ്ഞ ആഴ്ചകളായി മടങ്ങാനാവാതെ കാനഡയിൽ കുടുങ്ങിക്കിടക്കുകയാണ്. യുഎസ് അതിർത്തി ഉദ്യോഗസ്ഥർ ഇവരുടെ പ്രവേശനം നിഷേധിച്ചതാണ് ഈ ദുരവസ്ഥയ്ക്ക് കാരണം.
ഇവർ നിലവിൽ ഒട്ടാവയിലെ കാനറ്റയിൽ വാടകയ്ക്ക് താമസിച്ചുവരികയാണ്. മാർത്താസ് വിൻയാർഡ് എന്ന സ്ഥലത്ത് മാനേജ്‌മെന്റ് കൺസൾട്ടന്റായി ജോലി ചെയ്യുന്ന മൈക്കൽ തന്റെ ടിഎൻ വിസ പുതുക്കുന്നതിനായാണ് യാത്രയ്ക്കിടെ അതിർത്തിയിൽ അപേക്ഷ നൽകിയത്. എന്നാൽ മൈക്കലിന്റെ നിലവിലെ ജോലി വിസ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഉൾപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അധികൃതർ അപേക്ഷ തള്ളുകയായിരുന്നു.
രണ്ട് തവണ വ്യത്യസ്ത അതിർത്തികളിൽ വിസ പുതുക്കാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ അനുമതി നൽകിയില്ല. മുൻപ് ഈ നിയമങ്ങളിൽ ഇത്രയും കർക്കശമായ പരിശോധനകൾ ഉണ്ടായിരുന്നില്ലെന്നും എന്നാൽ ഇപ്പോൾ ഉദ്യോഗസ്ഥർ കൂടുതൽ കർശനമായാണ് പെരുമാറുന്നതെന്നും മൈക്കൽ പറഞ്ഞു. മൂന്ന് വർഷം മുൻപ് ജോലി സംബന്ധമായ രേഖകൾ പരിശോധിച്ച ശേഷം എളുപ്പത്തിൽ വിസ അനുവദിച്ചിരുന്ന സ്ഥാനത്താണ് ഇപ്പോൾ ഈ തിരിച്ചടിയുണ്ടായിരിക്കുന്നത്. ഏഴ് വർഷമായി അമേരിക്കയിൽ താമസിക്കുന്ന മൈക്കൽ ഇപ്പോൾ തന്റെ വീടും ജോലിയും നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ്. നിയമസഹായം തേടുന്നതിനൊപ്പം ടിഎൻ വിസ മാനദണ്ഡങ്ങൾക്ക് കൃത്യമായി യോജിക്കുന്ന പുതിയ ജോലികൾക്കായി അദ്ദേഹം ശ്രമം ആരംഭിച്ചിട്ടുണ്ട്. 2024-ൽ മാത്രം പതിനയ്യായിരത്തിലധികം പേർക്ക് ഇത്തരത്തിൽ വിസ അനുവദിച്ചിട്ടുണ്ടെങ്കിലും ഓരോ ഉദ്യോഗസ്ഥന്റെയും വിവേചനാധികാരത്തിന് അനുസരിച്ചാണ് പ്രവേശന അനുമതി നൽകുന്നത് എന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Canadian family living in US denied visa at border while returning from short Quebec holiday




