അരിസോണ: അമേരിക്കയിലെ സ്റ്റാർ വാലിയിൽ നിന്ന് 1994-ൽ കാണാതായ പതിമൂന്നുകാരിയെ 32 വർഷങ്ങൾക്ക് ശേഷം ജീവനോടെ കണ്ടെത്തിയതായി ഗില കൗണ്ടി ഷെരീഫ് ഓഫീസ്. മുപ്പത്തിരണ്ട് വർഷം മുൻപ് ദുരൂഹസാഹചര്യത്തിൽ അപ്രത്യക്ഷയായ ക്രിസ്റ്റീന മേരി പ്ലാന്റേ എന്ന പെൺകുട്ടിയെയാണ് ദശാബ്ദങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ ഉദ്യോഗസ്ഥർ കണ്ടെത്തിയത്.
1994 മെയ് മാസത്തിൽ വീടിനടുത്തുള്ള കുതിരാലയത്തിലേക്ക് പോയതായിരുന്നു അന്ന് 13 വയസ്സുകാരിയായിരുന്ന ക്രിസ്റ്റീന. എന്നാൽ വൈകുന്നേരമായിട്ടും കുട്ടി തിരികെ എത്താത്തതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. നീലക്കണ്ണുകളും സ്വർണ്ണനിറത്തിലുള്ള മുടിയുമുള്ള പെൺകുട്ടിക്കായി അന്ന് വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും യാതൊരു വിവരവും ലഭിച്ചിരുന്നില്ല. വെളുത്ത ടി-ഷർട്ടും ഷോർട്‌സും ധരിച്ച് വീട്ടിൽ നിന്നിറങ്ങിയ ക്രിസ്റ്റീനയുടെ തിരോധാനം അക്കാലത്ത് വലിയ വാർത്തയായിരുന്നു.
കാണാതായ കുട്ടികളുടെ ദേശീയ ഡാറ്റാബേസിൽ ഉൾപ്പെടുത്തി വർഷങ്ങളോളം അന്വേഷണം തുടർന്നെങ്കിലും സൂചനകളൊന്നും ലഭിക്കാത്തതിനാൽ കേസ് വഴിമുട്ടിയിരുന്നു. എന്നാൽ ഗില കൗണ്ടി ഷെരീഫ് ഓഫീസ് ഫയലുകൾ ക്ലോസ് ചെയ്യാതെ അന്വേഷണം തുടർന്നു. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പഴയ തെളിവുകൾ പുനഃപരിശോധിച്ചതാണ് കേസിൽ നിർണ്ണായക വഴിത്തിരിവായത്. അടുത്തിടെ ലഭിച്ച ഒരു രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ വ്യക്തി ക്രിസ്റ്റീന തന്നെയാണെന്ന് ഡി.എൻ.എ പരിശോധനയിലൂടെ അധികൃതർ സ്ഥിരീകരിച്ചു.
ക്രിസ്റ്റീനയെ എവിടെ നിന്നാണ് കണ്ടെത്തിയതെന്നോ ഇത്രയും കാലം എവിടെയായിരുന്നു എന്നോ ഉള്ള വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. അവരുടെ സ്വകാര്യത മാനിച്ചും കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായും കൂടുതൽ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
32-year mystery ends: Student who went to the stables found alive




