ഇറാനിലെ തന്ത്രപ്രധാനമായ ബി 1 പാലത്തിന് നേരെ യുഎസ്-ഇസ്രായേൽ സഖ്യം നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടിയായി ഗൾഫ് മേഖലയിലെ എട്ട് പ്രമുഖ പാലങ്ങളുടെ പട്ടിക പുറത്തുവിട്ട് ഇറാൻ. കരാജിലെ ബി 1 പാലം തകർത്തതിന് പകരമായി അയൽരാജ്യങ്ങളിലെ ഗതാഗത സംവിധാനങ്ങളെ ലക്ഷ്യമിടുമെന്ന മുന്നറിയിപ്പുമായി ഇറാനിയൻ മാധ്യമങ്ങളാണ് ഈ ഹിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. മേഖലയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇറാന്റെ പുതിയ നീക്കം വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
കുവൈറ്റിലെ ഷെയ്ഖ് ജാബർ അൽ-അഹ്മദ് അൽ-സബാഹ് കടൽപ്പാലം, സൗദി-ബഹ്‌റൈൻ ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേ, യുഎഇയിലെ ഷെയ്ഖ് സായിദ്, ഷെയ്ഖ് ഖലീഫ പാലങ്ങൾ എന്നിവയുൾപ്പെടെയുള്ള എട്ട് നിർമിതികളാണ് ഇറാന്റെ പട്ടികയിലുള്ളത്. അൽബോർസ് പ്രവിശ്യയിലെ കരാജിലുള്ള 1,000 മീറ്റർ നീളമുള്ള ബി 1 പാലം യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ തകർന്നതിന് തൊട്ടുപിന്നാലെയാണ് ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് ന്യൂസ് ഈ പട്ടിക പുറത്തുവിട്ടത്. രണ്ട് പേർ കൊല്ലപ്പെട്ട ആക്രമണത്തിന് പിന്നാലെ, പാലം തകരുന്ന ദൃശ്യങ്ങൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു.
ഇറാനിലെ ആധുനിക അടിസ്ഥാന സൗകര്യ വികസനത്തിന്റെ അടയാളമായി കരുതപ്പെട്ടിരുന്ന ബി 1 പാലം തകർന്നത് രാജ്യത്തിന്റെ ഗതാഗത ശൃംഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതിന് മറുപടിയായി ഇസ്രായേൽ, ജോർദാൻ, ഇറാഖ് എന്നിവിടങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ഇതിനകം തന്നെ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ ആരംഭിച്ചു. ഫെബ്രുവരി 28 മുതൽ തുടരുന്ന സംഘർഷങ്ങളിൽ ഇറാനിൽ വലിയ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഒരു കരാറിൽ എത്താൻ ഇറാൻ തയ്യാറായില്ലെങ്കിൽ വരും ദിവസങ്ങളിൽ വൈദ്യുതി നിലയങ്ങൾ അടക്കമുള്ളവ ലക്ഷ്യമിടുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയതോടെ മിഡിൽ ഈസ്റ്റിൽ സങ്കർഷം കൂടുതൽ വഷളാവുകയാണ്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Iran targets 8 bridges in Gulf countries; region on edge of war




