ടെഹ്റാൻ: ഇറാനെ ശിലായുഗ കാലത്തേക്ക് തിരികെയെത്തിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് രൂക്ഷമായ ഭാഷയിലാണ് ഇറാൻ മറുപടി. തങ്ങളെ തകർക്കാൻ നോക്കുന്ന അമേരിക്ക സ്വന്തം സൈനികരെ ശവക്കുഴിയിലേക്കാണ് തള്ളിവിടുന്നതെന്ന് ഇറാൻ സൈനിക കമാൻഡർ സയീദ് മജീദ് മൂസാവി തുറന്നടിച്ചു. വെറും 250 വർഷത്തെ മാത്രം ചരിത്രമുള്ള അമേരിക്ക, ആറായിരം വർഷത്തിലേറെ പഴക്കമുള്ള ഒരു മഹത്തായ നാഗരികതയെ വെല്ലുവിളിക്കുന്നത് ഹോളിവുഡ് സിനിമകളുടെ സ്വാധീനം കൊണ്ടാണെന്നും അദ്ദേഹം പരിഹസിച്ചു.
ഇന്ത്യയിലെ ഇറാൻ എംബസിയും ഈ വിഷയത്തിൽ ശക്തമായ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ശിലായുഗം മുതൽ ആധുനിക കാലം വരെ ലോകത്ത് കുഞ്ഞുങ്ങളെ കൊന്നൊടുക്കിയതും മാനവരാശിക്കെതിരായ കുറ്റങ്ങൾ ചെയ്തതും അമേരിക്കയാണെന്ന് അവർ എക്സിൽ കുറിച്ചു. അതേസമയം, ഹോർമുസ് കടലിടുക്കിലെ സംഘർഷാവസ്ഥയിൽ തങ്ങളുടെ ‘ഇന്ത്യൻ സുഹൃത്തുക്കൾ’ ഭയപ്പെടേണ്ടതില്ലെന്നും അവർ സുരക്ഷിതരാണെന്നും ഇറാൻ ഉറപ്പുനൽകുന്നു. ഇന്ത്യ, ചൈന, റഷ്യ തുടങ്ങിയ സുഹൃദ് രാജ്യങ്ങളുടെ കപ്പലുകൾക്ക് മാത്രമാണ് നിലവിൽ ഈ തന്ത്രപ്രധാന പാതയിലൂടെ ഇറാൻ അനുമതി നൽകുന്നത്.

ഇറാൻ വെടിനിർത്തലിന് അപേക്ഷിച്ചെന്ന ട്രംപിന്റെ വാദങ്ങളെ ഇറാൻ വിദേശകാര്യ മന്ത്രാലയം പൂർണ്ണമായും തള്ളി. ഇത്തരം പ്രചാരണങ്ങൾ വ്യാജമാണെന്നും വെടിനിർത്തലിനായി ഇറാൻ ആരോടും യാചിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി. ഇതിനിടെ, അമേരിക്കൻ ജനതയ്ക്ക് എഴുതിയ കത്തിൽ തങ്ങൾക്ക് സാധാരണക്കാരായ അമേരിക്കക്കാരോട് ശത്രുതയില്ലെന്നും ഇറാനെ ഒരു ഭീഷണിയായി ചിത്രീകരിക്കുന്നത് ചരിത്രപരമായ സത്യങ്ങൾക്ക് നിരക്കാത്തതാണെന്നും പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ വ്യക്തമാക്കി. പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇറാന്റെ ഈ പ്രതികരണങ്ങൾ ആഗോളതലത്തിൽ വലിയ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്.
'You are the ones pushing US soldiers into the grave'; Iran responds to Trump
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



